അബ്ദുൾ ആഷിഖ് ചിറക്കൽ: 1989 ഡിസംബറിൽ ക്രിസ് ശ്രീകാന്തിന്റെ കീഴിൽ പാകിസ്ഥാനിൽ പര്യടനം നടത്തിയ ഇന്ത്യയുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം വെളിച്ചക്കുറവ് തടസ്സപ്പെടുത്തിയപ്പോൾ കാണികളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് 20 over വീതമുള്ള ഒരു പ്രദർശന മത്സരം സംഘടിപ്പിച്ചത്. ആ പരമ്പരയിലൂടെ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച 16 കാരൻ പയ്യനും 300 ലധികം അന്താരാഷ്ട്ര വിക്കറ്റുകൾക്ക് ഉടമയായ സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർ ആയിരുന്ന അബ്ദുൽ ഖാദിറും തമ്മിലായിരുന്നു ആ സ്ലെഡ്ജിങ്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ 157 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ജയിക്കാൻ
5 ഓവറിൽ 69 റൺസ് വേണ്ടിയിരുന്ന സമയത്താണ് സച്ചിൻ ക്രീസിൽ എത്തുന്നത്..
2 വിക്കറ്റ് നേടി മികച്ച ഫോമിൽ പന്തെറിഞ്ഞു കൊണ്ടിരുന്ന മുഷ്‌താഖ് അഹമ്മദിനെ 2 സിക്സറുകളോടെയാണ് സച്ചിൻ വരവേറ്റത്. ഇത് കണ്ട അബ്ദുൽ ഖാദിർ സച്ചിനോട് പറഞ്ഞു. “Bachchon ko kyon mar rahe ho? Hamein bhi maar dikhao” (ചെറിയ പയ്യന്മാരെ എന്തിനാണ് അടിക്കുന്നത്, പറ്റുമെങ്കിൽ എന്റെ ഓവറിൽ അടിച്ച് കാണിക്ക്).
എന്നാൽ ഖാദിറിന്റെ സ്ലെഡ്ജിങ്ങിന് മുന്നിൽ പതറാതെ സച്ചിൻ അതിന് മറുപടി നൽകിയത് അദ്ദേഹത്തിന്റെ അടുത്ത ഓവറിൽ 27 റൺസ് അടിച്ചു കൂട്ടിയാണ്.
ശ്രീകാന്തിനെതിരെ ഒരു മെയ്ഡിനിലൂടെ തുടങ്ങിയതാവം സച്ചിനോട് വെല്ലുവിളക്കാൻ ഖാദിറിന് ആത്മവിശ്വാസം നൽകിയത്. എന്നാൽ ഖാദറിന്റെ ഓവറിലെ ആദ്യ പന്തിൽ 2 റൺസ് നേടിയ സച്ചിൻ അടുത്ത 3 പന്തിൽ രണ്ട് തവണ ലോങ് ഓണിലും ഒരെണ്ണം ലോങ്ങ് ഓഫിലും കൂറ്റൻ സിക്സ് അടിച്ചാണ് ആഘോഷിച്ചത്.. അവിടെയും തീർന്നില്ല, അഞ്ചാം പന്തിൽ വീണ്ടും ഒരു ബൗണ്ടറി.. അവസാന പന്തിൽ ഫൈൻ ലെഗിൽ അടിച്ച ഷോട്ടിൽ വാസിം അക്രം ക്യാച്ച് വിട്ടു കളഞ്ഞപ്പോൾ 3 റൺസും കൂടി കൂട്ടിച്ചേർത്ത് 27 റൺസ് ആണ് ആ ഓവറിൽ മൊത്തം സച്ചിൻ ഒറ്റക്ക് നേടിയത്.
ആ ഇന്നിങ്സിൽ 18 പന്തിൽ പുറത്താകാതെ 53 റൺസ് നേടിയെങ്കിലും 4 റൺസിന് ഇന്ത്യ പരാജയപ്പെട്ടു.. ഇന്ത്യ – പാക് പരമ്പരയിലെ ആദ്യ ഏകദിനം കാണാൻ തടിച്ചു കൂടിയ കാണികൾക്ക് ഏറ്റവും നല്ല വിരുന്ന് തന്നെയായിരുന്നു ആ 16 കാരൻ സച്ചിൻ തിരിച്ചു നൽകിയത്.. ഗാലറിയിലെ കരഘോഷങ്ങൾക്ക് ഒപ്പം സച്ചിന്റെ ഓരോ ഷോട്ടുകൾക്കും ബൗളർ ഖാദിറും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കാഴ്‌ച അതിമനോഹരമായിരുന്നു..