റിഷഭ് പന്തിന്റെ വരവോടെ ടെസ്റ്റ് ടീമിൽ രണ്ടാം കീപ്പർ റോൾ ആണ് വൃദ്ധിമാൻ സാഹയ്ക്ക്. മികച്ച കീപ്പർ എന്ന നിലക്ക് ഹോം മത്സരങ്ങളിൽ സാഹയ്ക്ക് അവസരം ലഭിച്ചിരുന്നു, ഈ അടുത്തായി അതും ഇല്ലാതെ ആയി. കിവീസിന് എതിരെ ടെസ്റ്റ് പരമ്പരക്ക് റിഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ ആണ് സാഹയ്ക്ക് വീണ്ടും ഇലവനിലേക്ക് അവസരം ലഭിച്ചത്. കർണ്ണാടക വിക്കറ്റ് കീപ്പർ ബാറ്റർ കെ എസ് ഭരതിനെ കൂടി ചേർത്തത് ഭാവി മുന്നിൽ കണ്ടാണ്, 37 കഴിഞ്ഞ സാഹയുടെ അവസാന ടെസ്റ്റ് പരമ്പരയാവും എന്ന് പ്രതീക്ഷിച്ചവരും ഉണ്ട്!
ഒന്നാം ടെസ്റ്റില്‍ സാഹയ്ക്ക് തന്നെ അവസരം ലഭിച്ചു. പക്ഷേ ആദ്യ ഇന്നിങ്സിൽ ബാറ്റ് കൊണ്ട് പരാജയം തുടർന്നു. 12 പന്തുകളിൽ നിന്ന് ഒരു റൺസ്. 2017 ൽ അവസാന ഫിഫ്റ്റി നേടിയ ശേഷം സാഹയുടെ ഉയർന്ന സ്കോർ 29 ആണ്! വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ കാലത്ത് മികച്ച വിക്കറ്റ് കീപ്പർ എന്ന ഐഡന്റിറ്റി കൊണ്ട് മാത്രം നിലനിന്നു പോവുന്ന സാഹയുടെ കരിയർ ഇവിടെ തീർന്നു എന്ന് ഉറപ്പായി. ആദ്യ ഇന്നിങ്സിൽ കീപ്പിങിനെ കഴുത്തിന് ബുദ്ധിമുട്ട് നേരിട്ട് മൂന്നാം ദിവസം സാഹ കീപ്പിങ് ചെയ്തില്ല, പകരക്കാരൻ ആയി ഭരത് എത്തി.
ഡൊമസ്റ്റികിൽ വളരെ മികവ് പുലര്‍ത്തുന്ന ഭരത് ചെറിയ തെറ്റുകൾ വരുത്തി എങ്കിലും ഒരു തുടക്കക്കാരന് മികച്ച തുടക്കം തന്നെയാണ് ഭരതിന് ലഭിച്ചത്. സാഹയുടെ കരിയർ തീർന്നു എന്ന് വീണ്ടും എഴുതാൻ അതും കാരണം ആയി. ഇതിന് ശേഷം ആണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച വരുന്നതും അശ്വിൻ പ്രൊമോഷനോടെ സാഹയ്ക്ക് മുന്നേ ബാറ്റ് ചെയ്യാൻ എത്തുന്നതും. സാഹ ബാറ്റ് ചെയ്യുമോ എന്നതായി അടുത്ത ചോദ്യം. പക്ഷേ അശ്വിന്റെ വിക്കറ്റിന് പിന്നാലെ സാഹയെത്തി.
ശ്രേയസ് അയ്യർക്കൊപ്പം 64 റൺസിന്റെ
നിർണായക കൂട്ടുകെട്ട്. ശ്രേയസ് പുറത്തായ ശേഷം അക്സർ പട്ടേലിനൊപ്പം ടീമിന് ആവശ്യമായ റൺസ് കൂട്ടിച്ചേർത്ത് തന്റെ ആറാം ടെസ്റ്റ് ഫിഫ്റ്റി നേടി സാഹ, ടീമിന് ഏറ്റവും ആവശ്യമായ ഘട്ടത്തില്‍! ഇടക്ക് കഴുത്തിലെ ബുദ്ധിമുട്ട് വ്യക്തമായിരുന്നു. ഡ്രിങ്സ് ബ്രേക്കിൽ ഫിസിയോയും നിരീക്ഷണവുമായി എത്തി. 234 ന് ഏഴ് എന്ന നിലക്ക് ഇന്ത്യ ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചപ്പോൾ സാഹ 61* റൺസുമായി പുറത്താവാതെ നിന്നു.
2010 ൽ സൗത്ത് ആഫ്രിക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തി എങ്കിലും ധോനിയുടെ സാന്നിധ്യം ടീമിൽ ഇടം ലഭിക്കുന്നതിൽ വിലങ്ങായി. ധോനിയുടെ വിരമിക്കലിന് ശേഷം പന്ത് മികവിലേക്ക് വരുന്നത് വരെ സാഹ ടീമിലെ ഒന്നാം കീപ്പർ ആയി തുടർന്നു. ഫസ്റ്റ് ക്ലാസിൽ 120 മത്സരങ്ങളിൽ നിന്ന് 42 ആവറേജിൽ 6321 റൺസ് നേടിയിട്ടുണ്ട് എങ്കിലും ഇന്റർനാഷണൽ ക്രിക്കറ്റിൽ ബാറ്റ് കൊണ്ട് സംഭാവനകൾ കുറവാണ്. എന്നിരുന്നാലും ഈ മുപ്പത്തിയേഴാം വയസിലും ഇന്ത്യയുടെ ഏറ്റവും മികച്ച ‘വിക്കറ്റ് കീപ്പർ’ സാഹ തന്നെയാണ് എന്നതിൽ സംശയങ്ങൾ ഉണ്ടാവില്ല – ഈ ഇന്നിങ്സ് അയാൾക്ക് ഒരു ടെസ്റ്റ് കൂടി കളിക്കാനുള്ള അവസരം ആണ് നൽകുന്നത് – ഒരുപക്ഷേ അതോടെ ഇന്റർനാഷണൽ ക്രിക്കറ്റിനോട് വിടപറയാനും സാധ്യതയുണ്ട്.