ന്യൂസിലാന്റ് പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കും എന്ന് റിപ്പോർട്ടുകൾ. വിരാട് കോലി, ലോകേഷ് രാഹുൽ, ജസ്പ്രീത് ബുംറ, രവിന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവർ ടീമിലുണ്ടാവില്ല എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പ് ടീമിലെ ഭാഗമായിരുന്ന രവി അശ്വിൻ, മുഹമ്മദ് ഷമി എന്നിവരും ടിട്വന്റി പരമ്പരയിൽ ഉണ്ടാവാൻ സാധ്യത ഇല്ല. വിരാട് കോലി – ശാസ്ത്രി യുഗം അവസാനിച്ച് പുതിയ നേതൃത്വത്തിന് കീഴിൽ കളിക്കുന്ന ആദ്യ സീരിസ് എന്ന നിലക്ക് രോഹിത് ശർമ തന്നെ യുവ-സംഘത്തിന്റെ ക്യാപ്റ്റനായി ഇറങ്ങും എന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
ഈ പരമ്പര യുവതാരങ്ങൾക്ക് വീണ്ടും അവസരമൊരുക്കും. IPL രണ്ടാം ഭാഗത്തിന് മുന്നെ യുവ സംഘവുമായി ഇന്ത്യൻ ടീം ശ്രീലങ്കൻ പര്യടനം നടത്തിയിരുന്നു. അന്ന് ഇന്ത്യൻ സീനിയർ ടീമിന്റെ കോച്ചായി ആദ്യ അവസരം ലഭിച്ച രാഹുൽ ദ്രാവിഡ് ടീമിന്റെ സ്ഥിര – കോച്ച് ആയി സ്ഥാനമേൽക്കുന്ന ആദ്യ പരമ്പര എന്ന പ്രത്വേകത കൂടി ഇതിനുണ്ട്. അടുത്ത ലോകകപ്പിന് ഒരു കൊല്ലം മാത്രം ബാക്കി നിൽക്കേ പുതിയ നേതൃത്വത്തിന് കീഴിൽ നല്ല തുടക്കം കുറിക്കാൻ ആണ് ഇന്ത്യൻ ടിട്വന്റി ടീം ലക്ഷ്യമിടുന്നത്.
തുടരെയുള്ള മത്സര ക്രമവും ബയോബബിളും കാരണം പ്രശ്നങ്ങൾ നേരിടുന്ന മുൻനിര താരങ്ങൾക്ക് ടെസ്റ്റ് പരമ്പരക്ക് മുന്നെ വിശ്രമം അനുവദിക്കുക എന്ന ലക്ഷ്യം ഗുണം ചെയ്യുന്നത് യുവ താരങ്ങൾക്കാണ്. IPL ലും ഡൊമസ്റ്റികിലും സ്വപ്ന തുല്യമായ ഫോം തുടരുന്ന റുതുരാജ് ഗെയ്ക്വദ്, IPL ൽ മികച്ച പ്രകടനങ്ങൾ നടത്തിയ ആവേഷ് ഖാൻ, വെങ്കിടേഷ് അയ്യർ തുടങ്ങിയവർക്ക് അവസരം ലഭിച്ചേക്കും.
റിഷഭ് പന്തിന് വിശ്രമം അനുവദിക്കുന്ന സാഹചര്യത്തില്‍ ഒന്നാം കീപ്പർ ആയി ടീമിലെത്തുക ഇഷൻ കിഷൻ ആയിരിക്കും, നിലവിലെ ഫോം പരിഗണിക്കുമ്പോൾ സഞ്ചു സാംസണും ടീമിലേക്ക് എത്തും എന്നാണ് പ്രതീക്ഷക്കപ്പെടുന്നത്. ഇന്റർനാഷണൽ ക്രിക്കറ്റിൽ ലഭിക്കുന്ന അവസരങ്ങൾ മുതലാക്കുന്നില്ല എന്ന് പഴി കേൾക്കാറുള്ള സഞ്ചുവിന് ഈ പരമ്പരയില്‍ ന്യൂസിലാന്റ് പോലൊരു ടീമിനെതിരെ മികച്ച പ്രകടനം നടത്താനുള്ള അവസരമുണ്ട്.
ഈ മാസം പതിനേഴിനാണ് പരമ്പര ആരംഭിക്കുന്നത്. ജയ്പൂരിലാണ് ആദ്യ മത്സരം. പത്തൊമ്പതിന് റാഞ്ചിയിലും 21 ന് കൊൽക്കത്തയിലും രണ്ടും മൂന്നും മത്സരങ്ങൾ നടക്കും. മൂന്ന് മത്സര ടിട്വന്റി പരമ്പരക്ക് ശേഷം രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ഇരുടീമുകളും കൊമ്പുകോർക്കും. 25 ാം തീയതി ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ വേദി കാൻപൂരാണ്. രണ്ടാം ടെസ്റ്റ് മുംബൈയിൽ നടക്കും.