കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള ഒരുക്കത്തിലാണ്. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിനേക്കാൾ ബ്ലാസ്റ്റേഴ്‌സ് മുൻതൂക്കം നൽകുന്നത് നിലവിലെ താരങ്ങളെ നിലനിർത്തുന്നതിലാണ്. ബിജോയ്, ഗിൽ, കരഞ്ജിത്, സന്ദീപ് സിംഗ്, ലെസ്‌കോവിച്ച് തുടങ്ങിയ താരങ്ങളെ ഇതിനോടകം തന്നെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയിരിക്കുകയാണ്. ഇതിൽ പല യുവതാരങ്ങൾക്കും ദീർഘ നാളത്തെ കരാറാണ് ബ്ലാസ്റ്റേഴ്‌സ് നൽകിയത്.
ഇപ്പോഴിതാ, കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സിന്റെ യുവതാരം പുട്ടിയയ്ക്ക് പുതിയ കരാർ നൽകാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്. താരത്തിന് 2023 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും ഒരു ദീർഘനാളത്തെ കരാറാണ് ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്.
തങ്ങൾക്ക് ദീർഘ നാളത്തെ പദ്ധതികളാണ് ഉള്ളതെന്ന് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറ്കടർ കരോലിസ് സ്കിങ്കിസ് നേരത്തെ വ്യക്തമാക്കിയതാണ്. അതിന്റെ ഭാഗമായാണ് പുട്ടിയയ്ക്കും ബ്ലാസ്റ്റേഴ്‌സ് ദീർഘനാളത്തെ കരാർ നൽകുന്നത്.
കഴിഞ്ഞ സീസണിലെ ആദ്യ മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇടംലഭിച്ചില്ലെങ്കിലും പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ ഒഴിച്ചുകൂടാനാവാത്ത താരമായി പുട്ടിയ മാറുകയായിരുന്നു. ജീക്സൺ- പുട്ടിയ കൂട്ട്കെട്ട് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഏറെ നിർണായകമായിരുന്നു.
കഴിഞ്ഞ സീസണിൽ 17 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച പുട്ടിയ 3 അസിസ്റ്റുകൾ നേടിയിരുന്നു. കണക്കുകൾ ചെറുതാണ് എങ്കിലും അദ്ദേഹം കളിക്കളത്തിൽ ഉണ്ടാക്കിയ ഇമ്പാക്റ്റ് വളരെ വലുതായിരുന്നു. എതിർ കളിക്കാരെ കൃത്യമായി മാർക്ക് ചെയ്യുന്നതിലും ബ്ലാസ്റ്ററിന്റെ മുന്നേറ്റനിരയിലേക്ക് പന്തെത്തിച്ചു കൊടുക്കുന്നതിലും നിർണായക സ്വാധീനമായിരുന്നു ഈ 23 കാരൻ നടത്തിയത്. പുട്ടിയ ഒരുപാട് കാലം ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവണം എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആഗ്രഹവും.