സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം തോൽവി. ഇന്ന് റെയിൽവേസിന് എതിരെ ആറ് വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്.
145 ചേസ് ചെയ്യുമ്പോൾ മുൻനിര തകർന്ന ശേഷമാണ് വിഷ്ണു 43 പന്തിൽ 62 റൺസ് നേടിയത്. 25 റൺസുമായി സച്ചിൻ ബേബിയും അവസാനം തകർത്തടിച്ച് ഉണ്ണികൃഷ്ണനും (21) കൂടെ നിന്നു എങ്കിലും ലക്ഷ്യത്തിന് ആറ് റൺസകലെ കേരളം വീണു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റൺസ് നേടി. റെയില്‍വേസിന് വേണ്ടി ഉപേന്ദ്ര യാഥദ് 39 റൺസ് നേടിയപ്പോൾ ശുഭം ചൗഭേ ആറ് പന്തുകളിൽ 19 റൺസ് നേടി തകർത്തടിച്ചു. കേരളത്തിനായി എസ് മിധുൻ മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ ബേസിൽ തമ്പി, ജലജ് സക്സേന, മനു കൃഷ്ണൻ എന്ന് ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിൽ പവർപ്ലേക്കുള്ളിൽ തന്നെ കേരളം തകർന്നടിഞ്ഞു. 24 റൺസിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട കേരളം പ്രതിസന്ധിയിലായപ്പോൾ ആണ് സച്ചിൻ ബേബി – വിഷ്ണു വിനോദ് സഖ്യം പ്രതീക്ഷ നൽകിയ കൂട്ടുകെട്ട് പടുത്തുയർത്തിയത്. ഓപണർ രോഹൻ കുന്നുമ്മേൽ 10 റൺസും അസ്ഹറുദീൻ 6 റൺസും നേടി പുറത്തായപ്പോൾ ജലജ് സക്സേനയെ പുജ്യത്തിനും ക്യാപ്റ്റന്‍ സഞ്ചുവിനെ ആറ് റൺസിലും കേരളത്തിന് നഷ്ടമായി.
27 പന്തിൽ 25 റൺസ് നേടിയ സച്ചിൻ ബേബി ക്കൊപ്പം 70 റൺസിന്റെ അഞ്ചാം വിക്കറ്റ് പാർട്ണർഷിപ്പും രണ്ട് ചെറിയ പാർട്ണർഷിപ്പുകളുമായി വിഷ്ണു കേരളത്തിന് വിജയ പ്രതീക്ഷ നൽകിയിരുന്നു. രണ്ട് സിക്സുകളും നാല് ബൗണ്ടറികളും അടങ്ങിയ ഇന്നിങ്സിൽ വിഷ്ണു പുറത്താവാതെ നിന്നു.
ആദ്യ മത്സരത്തിൽ ബാറ്റിങ് തകർച്ചയെ തുടർന്ന് ടീം പരാജയം ഏറ്റുവാങ്ങി എങ്കിലും രണ്ടാം മത്സരത്തിൽ റോബിൻ ഉത്തപ്പ, സഞ്ചു എന്നിവരുടെ മികവിൽ മികച്ച വിജയം നേടിയിരുന്നു. മറ്റന്നാൾ ആസാമിനെതിരെ ആണ് കേരളത്തിന്റെ അടുത്ത മത്സരം. അടുത്ത ദിവസം ( നവംബര്‍ 9) മധ്യപ്രദേശിനെയും നേരിടും. ബാറ്റിങ് നിര സ്ഥിര കണ്ടെത്തിയാൽ കേരളത്തിന് വിജയം കണ്ടെത്താനാവും.