ബ്ലാസ്റ്റേഴ്സിന്റെ ഓരോ ജയത്തിനും പിന്നിലെ ബുദ്ധി വുകോമനോവിച്ചിന്റെ രാജതന്ത്രങ്ങളാണ്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായിരുന്ന ഹൈദരാബാദിനെയാണ് ഗോവയിൽ തങ്ങളുടെ ഹോം ഗ്രൗണ്ടായ തിലക് മൈതാനത്ത് ബ്ലാസ്റ്റേഴ്സ് നേരിട്ടത്. ബ്ലാസ്റ്റേഴ്സിന്റെ തന്ത്രം എന്താണെന്ന് മനസിലാക്കാനുള്ള തയാറെടുപ്പുമായി പതുക്കെ തുടങ്ങിയ ഹൈദരാബാദിനെ കടന്നാക്രമിക്കുക എന്നതായിരുന്നു വുകോമനോവിച്ചിന്റെ രാജതന്ത്രം.
ഫസ്റ്റ് വിസിൽ മുഴങ്ങിയപ്പോൾ മുതൽ നടത്തി ആക്രമണ ഫുട്ബോളിന് 42-ാം മിനിറ്റിൽ ആൽവാരോ വാസ്ക്വെസിന്റെ ഗോളിലൂടെ ഫലം കണ്ടു. പിന്നീടായിരുന്നു മാസ്റ്റർ വുകോമനോവിച്ചിന്റെ മറുതന്ത്രം. രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ പ്രതിരോധ നിരക്കാരൻ ഹർമൻജ്യോത് ഖബ്രയെ പിൻവലിച്ച് ഫ്രഷ് ലെഗ് ആയി സന്ദീപ് സിംഗിനെ കളത്തിലിറക്കി.
പ്രതിരോധ കോട്ടയുടെ ബലം വർധിപ്പിക്കാൻ 78-ാം മിനിറ്റിൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായ സഹൽ അബ്ദുൾ സമദിനെ പിൻവലിച്ച് ഫുൾ ബാക്കായ നിഷു കുമാറിനെ ഇറക്കി. 88-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയെ പിൻവലിച്ച് സ്ട്രൈക്കർ ചെൻചോയെയും കളത്തിലേക്ക്.
ആദ്യപകുതിയിലെ 4-4-2 ശൈലിയിൽനിന്ന് പ്രതിരോധം കടുപ്പിക്കുന്ന 5-3-2ലേക്കും പ്രത്യാക്രമണം മുന്നിൽകണ്ട് 5-2-2-1 ശൈലിയിലേക്കുമുള്ള ചുവടുമാറ്റമായിരുന്നു സഹലിനെയും ലൂണയെയും പിൻവലിച്ചതിലൂടെ വുകോമനോവിച്ച് നടപ്പാക്കിയത്.