ന്യൂസിലാന്റിനെതിയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ അജിൻക്യ രഹാനെ നയിക്കും. പതിനാറംഗ ടീമിൽ ചേതശ്വർ പുജാരയാണ് വൈസ് ക്യാപ്റ്റന്‍. ബുംറ, രോഹിത് ശർമ, റിഷഭ് പന്ത് എന്നിവർക്ക് വിശ്രമം അനുവദിച്ചു, ക്യാപ്റ്റൻ വിരാട് കോലി രണ്ടാം മത്സരത്തിൽ ടീമിനൊപ്പം ചേരും. അതേ സമയം വിശദീകരണങ്ങളില്ലാതെ ഹനുമ വിഹാരി യെ ടീമിൽ നിന്നും ഒഴിവാക്കി.
വിശ്രമം അനുവദിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ട KL രാഹുലിനെയും ടീമിൽ ഉൾപടുത്തിയിട്ടുണ്ട്. മൂന്ന് ഫോർമാറ്റിലും സ്ഥിര സാന്നിധ്യമായി തുടരുന്ന KL ന് ടിട്വന്റി പരമ്പരയിലും വിശ്രമം അനുവദിച്ചില്ല, മാത്രമല്ല ടിട്വന്റി ടീമിന്റെ സഹ-ക്യാപ്റ്റന്‍ കൂടിയാണ് രാഹുൽ. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയുടെ ലിമിറ്റഡ് ഓവർ സ്പെഷ്യലിസ്റ്റുമാരിൽ ഒരാളായിരുന്ന ശ്രേയസ് അയ്യർക്കും ഒടുവിൽ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി എന്നതും ഈ ടീമിലെ മറ്റൊരു വിശേഷം.
54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 52 ആവറേജോടെ 4592 റൺസുകൾ നേടിയിട്ടുള്ള ശ്രേയസ് മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങാനാവുന്ന പ്ലയർ ആണെന്ന് തെളിയിച്ചതാണ്. ഇന്ത്യൻ ടെസ്റ്റ് ടീമിലെ മധ്യനിരയിൽ വൻ അഴിച്ചുപണികൾ പ്രതീക്ഷിക്കാവുന്ന ഈ സാഹചര്യത്തില്‍ നല്ല പ്രകടനങ്ങൾ നടത്തി ടീമിലെ സ്ഥാനം ഉറപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ശ്രേയസിന് ഇത്.
റിഷഭ് പന്തിന്റെ അഭാവത്തിൽ ഒന്നാം കീപ്പർ വൃദ്ധിമാൻ സാഹക്കൊപ്പം കർണ്ണാടക വിക്കറ്റ് കീപ്പർ KS ഭരത് രണ്ടാമനായി ടീമിലെത്തി. വർഷങ്ങളായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങൾ തുടരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആണ് ഭരത്. ഇത്തവണ റോയൽ ചലഞ്ചേർസ് ബാംഗ്ലൂറിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയിരുന്നു. 78 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 4283 റൺസ് ആണ് ഭരത് നേടിയിട്ടുള്ളത്. ഇനിയുള്ള കാലം ഭരതിനെ സ്ഥിര – രണ്ടാം വിക്കറ്റ് കീപ്പർ ആയി പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകൾ ഉണ്ട്, ഒരുപക്ഷേ 37- കാരൻ വൃദ്ധിമാൻ സാഹയുടെ അവസാന ടെസ്റ്റ് സീരിസാവാനും സാധ്യതയുണ്ട്.
അശ്വിൻ, ജഡേയ, അക്സർ എന്നിവർക്കൊപ്പം ഡൽഹിക്കാരൻ ഓഫ് സ്പിന്നർ ജയന്ത് യാദവിനെയും സ്പിൻ ഡിപ്പാർട്ട്മെന്റിൽ ഉൾപെടുത്തിയിട്ടുണ്ട്. 2016 ൽ അരങ്ങേറ്റം കുറിച്ച ജയന്ത് 2017 ലാണ് അവസാന ടെസ്റ്റ് മത്സരം കളിച്ചത്. നാല് ടെസ്റ്റുകളിൽ നിന്നും 11 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 61 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 162 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പേസ് ബൗളിങ് ഡിപ്പാർട്ട്മെന്റിൽ വെറ്ററർ ഇഷാന്ത് ശർമക്കും ഉമേഷ് യാദവിനുമൊപ്പം മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ എന്നിവരും ഇടം നേടി.
ടീം – A Rahane (C),Pujara (VC), KL Rahul, M Agarwal, S Gill, S Iyer, W Saha, KS Bharat, Jadeja, Ashwin, A Patel, J Yadav, I Sharma, U Yadav, Siraj, P Krishna