ലോക ഫുട്ബോളിനെ പ്രകമ്പനം കൊള്ളിക്കാൻ പോകുന്ന ഒരു ട്രാൻസ്ഫർ ബോംബ് സ്ഫോടനത്തിന് തിരികൊളുത്തിയിരിക്കുകയാണ് മുൻ ബാഴ്സലോണ പ്രസിഡൻറ് മത്സരാർത്ഥി ടോണി ഫ്രക്സ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യിൽ അസംതൃപ്തനായി തുടരുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാറ്റലോണിയൻ ക്ലബ്ബിലേക്ക് എത്തിക്കുവാൻ അദ്ദേഹം ആവശ്യപ്പെടുന്നു.
കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണയുടെ ചിരവൈരികളായ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ കുന്തമുനയായിരുന്നു പണ്ട് ക്രിസ്ത്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് സൂപ്പർ താരം. ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ എല്ലാം ബാഴ്സലോണയുടെ പ്രധാന തലവേദന ഈ പോർച്ചുഗീസ് താരം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ പല ബാഴ്സലോണ ആരാധകർക്കും അദ്ദേഹം സ്വീകാര്യമല്ല.
മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുടെ എക്കാലത്തെയും മികച്ച താരമാണ് ക്രിസ്ത്യാനോ റൊണാൾഡോ എങ്കിലും. നിലവിൽ ക്ലബ്ബിൻറെ ഭാഗത്തുനിന്നും ഒരു ക്വാളിറ്റി ഫുട്ബോൾ കാഴ്ചവയ്ക്കുവാൻ കഴിയാത്തത് അദ്ദേഹത്തിനെ അസ്വസ്ഥനാക്കുന്നുണ്ട്. എന്നിരുന്നാലും വ്യക്തിഗതമായി വളരെ മികച്ച പ്രകടനം തന്നെയാണ് ക്രിസ്ത്യാനോ റൊണാൾഡോ ഇതുവരെയും നടത്തിയിട്ടുള്ളത്.
വ്യക്തിഗതമായി അദ്ദേഹം മികച്ച പ്രകടനം നടത്തിയതുകൊണ്ട് ഒരു ടീം എന്ന നിലയിൽ മഞ്ചസ്റ്റർ യുണൈറ്റഡ് അധികകാലം മുന്നോട്ടുപോകില്ല എന്നും ടോണി ഫ്രക്സ് കണക്കുകൂട്ടുന്നു. ലയണൽ മെസ്സി പോയി സാഹചര്യത്തിൽ മുടന്തി നീങ്ങുന്ന ബാഴ്സലോണയ്ക്ക് ക്രിസ്ത്യാനോ റൊണാൾഡോയെ ലഭിക്കുകയാണെങ്കിൽ അത് പുത്തനുണർവ് ആയിരിക്കും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബാഴ്സലോണയിൽ എത്തിക്കുക എന്നത് യുക്തിരഹിതമായ ഒരു കിറുക്കൻ നീക്കമായി തോന്നിയേക്കാം. എന്നാൽ അത്തരത്തിൽ ഒരു നീക്കം നടത്തുവാനുള്ള ഏറ്റവും അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇതു നടക്കുവാൻ അതിവിദൂരമായ ഒരു സാധ്യത മാത്രമാണ് ഉള്ളത് എന്നിരുന്നാലും ഇത്തരത്തിലൊരു ട്രാൻസ്ഫർ നടന്നാൽ അത് ഫുട്ബോൾ ലോകത്തിനെ പിടിച്ചുകുലുക്കുന്ന ഒന്നായിരിക്കും എന്നത് ഉറപ്പാണ്