അടുത്ത സീസണിൽ കരാർ അവസാനിക്കാനിരിക്കെ മൊഹമ്മദ് സലായുമായി കരാർ പുതുക്കുന്നതിൽ ലിവർപൂൾ നടത്തിയ ചർച്ചകൾ ഇതുവരെയും വിജയം കണ്ടിട്ടില്ല. പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇരു കക്ഷികളും തമ്മിൽ അഭിപ്രായ വ്യത്യാസമുള്ളതു കൊണ്ടാണ് ടീമിലെ സൂപ്പർതാരമായിട്ടും സലായുടെ കരാർ പുതുക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നത്.
കരാർ പുതുക്കുന്നതിനുള്ള പ്രതിസന്ധി തുടർന്നു കൊണ്ടിരിക്കെ സലാ അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ബാഴ്‌സലോണ, യുവന്റസ്, പിഎസ്‌ജി തുടങ്ങിയ ക്ലബുകളാണ് താരത്തിനായി രംഗത്തുള്ളത്. എന്നാൽ സലായെ നഷ്‌ടമായാൽ അതിനു പകരം പിഎസ്‌ജി താരമായ എംബപ്പേയെ സ്വന്തമാക്കാമെന്ന പദ്ധതിയാണ് ലിവർപൂളിനുള്ളത്.
റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്ന കാര്യത്തിൽ എംബാപ്പക്ക് ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നതു വ്യക്തമാണ്. ഏറ്റവുമവസാനം ഭാവിയെക്കുറിച്ച് ചോദിച്ചപ്പോഴും അതിൽ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നാണ് എംബാപ്പെ വ്യക്തമാക്കിയത്. അതേസമയം താരത്തിന് ക്ലോപ്പിൽ താൽപര്യമുണ്ടെന്നത് ലിവർപൂളിന് അനുകൂലമായ ഘടകമാണ്.
അതേസമയം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ലിവർപൂൾ കരാർ പുതുക്കാൻ തന്നെയാണ് സലാക്കു താൽപര്യം. അതു നടക്കാതെ സലാ ക്ലബ് വിടുകയും എംബാപ്പയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ പരാജയപ്പെടുകയും ചെയ്‌താൽ ബയേൺ മ്യൂണിക്ക് താരമായ ഗ്നാബ്രിയെയും ലിവർപൂൾ നോട്ടമിടുന്നുണ്ട്.