യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പിലെ അവസാനമത്സരത്തിൽ മിന്നുന്ന വിജയമാണ് PSG നേടിയത്. ലയണൽ മെസ്സി, കയ്ലിയൻ എംബാപ്പെ എന്നിവർ നേടിയ ഇരട്ടഗോളുകളുടെ ബലത്തിൽ ക്ലബ്ബ് ബ്രൂഗിനെ 4-1 എന്ന സ്കോറിനാണ് PSG വീഴ്ത്തിയത്. ചാമ്പ്യൻസ് ലീഗിന്റെ പ്രീ-ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് നേരത്തെ PSG യോഗ്യത നേടിയിരുന്നു.
ക്ലബ്ബ് ബ്രൂഗിനെതിരെ നേടിയ മികച്ച വിജയത്തിന് ശേഷം PSG പരിശീലകനായ മൗറിസിയോ പോചെട്ടിനോ മാധ്യമങ്ങളോട് സംസാരിച്ചു. ടീമിന്റെ പ്രകടനത്തിൽ വളരെയധികം സന്തോഷമാണ് പോചെട്ടിനോ പ്രകടിപ്പിച്ചത്.
“ഇത് വളരെ മികച്ച മത്സരമായിരുന്നുവെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ വളരെ നന്നായി കളി തുടങ്ങി, കളിക്കാർ തമ്മിൽ മൈതാനത്തു മികച്ച ബന്ധമുണ്ടായിരുന്നു, ചില സീക്വൻസുകളിൽ ഞങ്ങൾ നന്നായി കളിച്ചു. ഇത്തരത്തിലുള്ള പ്രകടനം നടത്താൻ ഞങ്ങൾ അർഹരാണ്, ഈ മഹത്തായ അന്തരീക്ഷത്തിൽ ഞങ്ങൾ ഫുട്ബോൾ കളിച്ചത് എനിക്ക് ശെരിക്കും വളരെയധികം ഇഷ്ടപ്പെട്ടു, കളിക്കാർക്ക് വളരെയധികം സ്വതന്ത്രരാകേണ്ടി വന്നു, ഞങ്ങളുടെ ടീമിന്റെ പ്രകടനം നിങ്ങളെല്ലാവരും ആസ്വദിക്കണം. ”
“ഞങ്ങൾ എപ്പോഴും കഠിനാധ്വാനം ചെയ്യുന്നു, കളിക്കാർക്കിടയിൽ ഒരു ബന്ധം സൃഷ്ടിക്കാൻ ഞങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ട്, ഈ ബന്ധം സൃഷ്ടിക്കാൻ സമയത്തിന്റെ പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. തീർച്ചയായും ഞങ്ങൾ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി, പക്ഷേ കുറച്ചുകൂടി ഉത്തരവാദിത്തം ഞങ്ങൾ കാണിക്കേണ്ടതുണ്ട്.”
“ഞാൻ സന്തോഷവാനാണ്, ടീമിന്റെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്, ഇത് അർഹിക്കുന്ന എന്റെ കളിക്കാർക്ക് സന്തോഷമുണ്ട്, ഇത് ഒരു നല്ല മുന്നേറ്റമാണ്, ഇനിയും ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം, ടീമിന്റെ സ്ഥിരതയാർന്ന പ്രകടനം ഇതുവരെ അവിശ്വസനീയമായിട്ടില്ല, പക്ഷേ ഞങ്ങൾ സ്വീകരിച്ച ഈ ചെറിയ ചുവട് വളരെ പ്രധാനമാണ്.” – എന്നാണ് മൗറിസിയോ പോചെട്ടിനോ പറഞ്ഞത്.
ഗ്രൂപ്പ് എ-യിൽ 12 പോയന്റ് നേടിയ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ 11 പോയന്റോടെ രണ്ടാം സ്ഥാനത്താണ് PSG ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങൾ അവസാനിപ്പിച്ചത്. സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ അഭാവത്തിലും മിന്നുന്ന ഫോമിൽ കളിക്കുന്ന ലയണൽ മെസ്സി – കയ്ലിയൻ എംബാപ്പെ ജോഡിയിലാണ് PSG യുടെ പ്രതീക്ഷകൾ..