ബ്രസീലിയൻ സൂപ്പർ താരമായ ലുകാസ് പക്വറ്റയെ ടീമിലെത്തിക്കാൻ ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജർമയിൻ ശ്രമിക്കുന്നുണ്ടെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബോൾ ലോകത്ത് ഉയർന്നു കേട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ വാർത്തകളെല്ലാം തള്ളി കളഞ്ഞിരിക്കുകയാണ് ലുകാസ് പക്വറ്റയുടെ ഏജന്റ് ആയ എഡ്വാർഡോ ഉറം.
ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് എഡ്വാർഡോ ഉറം ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോൺ താരമായ 24-കാരനായ ലുകാസ് പക്വറ്റക്ക് 2025 വരെയാണ് ക്ലബ്ബുമായി കരാറുള്ളത്.
“ഇക്കാര്യം അജണ്ടയിലില്ല, ഇത് നിലവിലില്ല. ലൂക്കാസ് വളരെ നല്ല നിലയിലാണ് എന്നത് മാത്രമാണ് സത്യം, അദ്ദേഹം വളരെ നന്നായി കളിക്കുന്നു. മാത്രമല്ല, ലീഗ് 1 ലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ലുകാസ് പക്വറ്റ.”
“ഫ്ലമിംഗോയിലുള്ളപ്പോൾ മുതൽ ലിയനാർഡോക്ക് ലുകാസിനെ നന്നായി അറിയാം. ഈ ഊഹാപോഹങ്ങൾ സൃഷ്ടിക്കാൻ ആരോ അതെല്ലാം ഒരുമിച്ച് ചേർത്തു. എന്നാൽ ഇപ്പോൾ ഇവിടെ അപ്പീൽ ഒന്നുമില്ല, എന്റെ ഫോണിലും ഒന്നുമില്ല, ലിയോണിലും ഒന്നുമില്ല.” – ഉറം പറഞ്ഞു.
നിലവിൽ പിസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടർ ആയ ലിയനാർഡോയാണ് ബ്രസീൽ ക്ലബ്ബായ ഫ്ലമിംഗോയിൽ നിന്ന് ലുകാസ് പക്വറ്റയെ ഇറ്റാലിയൻ ക്ലബ്ബായ എസി മിലാനിലേക്ക് നേരത്തെ എത്തിക്കുന്നത്. അന്ന് ലിയനാർഡോ എസി മിലാൻ ക്ലബ്ബിന് വേണ്ടിയാണ് ജോലി ചെയ്തിരുന്നത്. എന്നാൽ മിലാനിൽ പ്രതീക്ഷക്കൊത്ത മികച്ച പ്രകടനം കാഴ്ച വെക്കാൻ പക്വറ്റക്ക് കഴിഞ്ഞില്ല.