ലോകകപ്പിലെ ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടത്തിൽ ഇന്ത്യ വിജയിച്ചത് 5 റൺസിനാണ്. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം. എന്നാൽ ഈ വിജയം വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. വിരാട് കോഹ്ലി മത്സരത്തിൽ നടത്തിയത് വ്യാജ ഫീൽഡിങ് ആണെന്നാണ് ബംഗ്ലാദേശ് താരങ്ങളുടെ വാദം. മത്സരത്തിൽ അക്സർ പട്ടേൽ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്ത് ബംഗ്ലദേശ് ബാറ്റർ ലിട്ടൺ ദാസ് ഓഫ്സൈഡിലേക്ക് അടിച്ചിട്ട് രണ്ടു റൺസിനായി ഓടി. അർഷ്ദീപ് കൈയിലെടുത്ത പന്ത് കീപർക്കായി എറിഞ്ഞുനൽകി. കീപറുടെ അരികെയുണ്ടായിരുന്ന കോഹ്ലി പന്ത് കൈയിൽ ലഭിച്ചപോലെ നോൺസ്ട്രൈക്കറുടെ ഭാഗത്തേക്ക് എറിയുന്നതായി കാണിച്ചു. പന്ത് ശരിക്കും ലഭിച്ചത് കീപർ കാർത്തികിനായിരുന്നു.
ഇത്തരത്തിൽ ബാറ്റർമാരെ കബളിപ്പിക്കുന്നത് ഐസിസിയുടെ ചട്ടങ്ങൾക്ക് എതിരാണ്. ബാറ്ററെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നടപടികൾക്ക് ക്രിക്കറ്റ് ചട്ടം 41.5 പ്രകാരം അഞ്ചു റൺസ് വരെ പിഴ നൽകാമെന്ന് നിയമമുണ്ട്.
ബാറ്ററെ ഫീൽഡർ തെറ്റിദ്ധരിപ്പിച്ചു എന്ന് അമ്പയർക്ക് കണ്ടാൽ അമ്പയർക്ക് ബാറ്റിംഗ് ടീമിന് അഞ്ച് റൺസ് അധികം നൽകാം. എന്നാൽ ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തിൽ മത്സരം നിയന്ത്രിച്ച മറിയസ് എറാസ്മസിനും ക്രിസ് ബ്രൗണിനും ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ല. എന്നാൽ ബംഗ്ലാദേശ് താരം നൂറുൽ ഹസ്സൻ ഇക്കാര്യം അമ്പയറെ അറിയിച്ചിരുന്നു. എന്നാൽ അമ്പയർ ഇക്കാര്യം ചെവികൊണ്ടില്ല എന്ന് മാത്രമല്ല, പെനാൽറ്റി റൺസായ അഞ്ച് റൺസ് കൊടുത്തതുമില്ല.
മത്സരത്തിൽ ബംഗ്ലാദേശ് അഞ്ച് റൺസിന് തോറ്റതോടെയാണ് ഈ വിഷയം കൂടുതൽ വിവാദമാകുന്നത്. ഒരു പക്ഷെ അമ്പയർ അഞ്ച് റൺസ് പെനാൽറ്റിയായി നൽകിയിരുന്നുവെങ്കിലും മത്സരത്തിൽ തങ്ങൾക്ക് വിജയിക്കാമായിരുന്നു എന്നാണ് ബംഗ്ലാദേശ് താരങ്ങളുടെയും ആരാധകരുടെയും വാദം.
സംഭവം വിവാദമായതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും ഇടപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ കൊഹ്‌ലിക്കും അമ്പയർമാരായ എറാസ്മാസിനെതിരെയും ക്രിസ് ബ്രൗണിനെതിരെയും ഐസിസിയ്ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്.ടിവി റിപ്ലെകളിൽ കൊഹ്‌ലിയുടേത് വ്യാജ ഫീൽഡിങ് ആണെന്ന് വ്യക്തമാണെന്നും വിഷയത്തിൽ നടപടിയെടുക്കാത്ത അമ്പയർമാർക്കെതിരെ ഐസിസിയിൽ പരാതി നൽകുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ജലാൽ യൂനുസ് വ്യക്തമാക്കി.