യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ബയേൺ മ്യൂണികിനോട് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയം ഏറ്റുവാങ്ങിയതോടെ ബാഴ്സലോണയുടെ യുവേഫ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ അവസാനിച്ചു. പരിശീലകനായ റൊണാൾഡ് കൂമാനെ പുറത്താക്കി പകരം ക്ലബ്ബിന്റെ ഇതിഹാസം സാവി ഹെർണാണ്ടസിനെ പുതിയ പരിശീലകനായി കൊണ്ടുവന്നെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് റൗണ്ടിൽ തന്നെ പുറത്താകാനാണ് ബാഴ്സയുടെ വിധി.
ഗ്രൂപ്പ് ‘ഇ’ യിൽ 6 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം, ഒരു സമനില, മൂന്നു തോൽവിയുമായി ഏഴ് പോയന്റോടെ മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ 2021-2022 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലെ മത്സരങ്ങൾ അവസാനിപ്പിച്ചത്. അതേസമയം ഗ്രൂപ്പിൽ കളിച്ച ആറിൽ ആറും വിജയിച്ച ബയേൺ മ്യൂണിക് 18 പോയന്റോടെ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, ആറ് മത്സരങ്ങളിൽ നിന്ന് എട്ട് പോയന്റുള്ള ബെൻഫിക ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നേടി ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ് 16-ൽ ഇടം നേടി.
ബയേൺ മ്യൂണികിന്റെ ഹോം സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ 34-മിനുട്ടിൽ തന്നെ റോബർട്ട് ലെവന്റോസ്കിയുടെ അസിസ്റ്റിൽ നിന്ന് തോമസ് മുള്ളറാണ് ആദ്യ ഗോൾ നേടുന്നത്, ബാഴ്സലോണക്കെതിരെ കളിക്കുന്ന ഏഴ് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടാൻ ഇതോടെ മുള്ളറിനു കഴിഞ്ഞു, ശേഷം 44-മിനുട്ടിൽ ലിറോയ് സാനെ, 62-മിനുറ്റിൽ മൂസിയാല എന്നിവർ കൂടി സ്കോർ ചെയ്തതോടെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ബയേൺ മ്യൂണിക് ബാഴ്സയെ പരാജയപ്പെടുത്തി.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ലയണൽ മെസ്സി ബാഴ്സലോണ വിട്ടതോടെ വളരെ മോശം സ്ഥിതിയിലാണ് ബാഴ്സലോണ. ലയണൽ മെസ്സി എന്ന പ്രതിഭ ബാഴ്സലോണ ടീമിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിരുന്നു എന്നതിന്റെ തെളിവ് തന്നെയാണ് മെസ്സിയില്ലാത്ത ബാഴ്സലോണയുടെ അവസ്ഥ, കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ലയണൽ മെസ്സി എന്ന താരത്തിന്റെ പ്രകടനം തന്നെയായിരുന്നു ബാഴ്സലോണയെ ഫുട്ബോളിന്റെ ഉയരങ്ങളിലേക്ക് നയിച്ചത്.
യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ 2022-ൽ നടക്കുന്ന യൂറോപ്പ ലീഗിലായിരിക്കും ബാഴ്സലോണ ഇനി കളിക്കുക. ലയണൽ മെസ്സിയില്ലാത്ത ബാഴ്സയെ, ക്ലബ്ബിന്റെ പഴയ പ്രതാഭ കാലത്തിലേക്ക് കൊണ്ടുവരാൻ ക്ലബ്ബ് ഇതിഹാസം സാവി ഹെർണാണ്ടസിനെ കഴിയുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യമായി അവശേഷിക്കുന്നത്.
അതേസമയം, ഗ്രൂപ്പിൽ ആറിൽ ആറ് മത്സരങ്ങളും വിജയിച്ച ബയേൺ മ്യൂണിക് ഗ്രൂപ്പ് ജേതാക്കളായി മുന്നേറി, ബയേണിനെ കൂടാതെ അജാക്സും ലിവർപൂളും അവരുടെ ഗ്രൂപ്പിൽ ആറിൽ ആറ് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ജേതാക്കളായി യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16-ൽ ഇടം നേടി.