എത്രെയൊക്കെ വെടിക്കെട്ട് പ്രകടനം നടത്തിയാലും സ്‌ട്രൈക്ക് റേറ്റ് 500 ൽ എത്തിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ സ്‌ട്രൈക്ക് റേറ്റ് 500 ൽ എത്തിച്ച ഒരു വെടിക്കെട്ട് പ്രകടനമാണ് ഇന്ന് ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുന്നത്.വിന്‍ഡീസില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് വെടിക്കെട്ട് പ്രകടനവുമായി സ്‌ട്രൈക്ക് റേറ്റ് 500 ൽ എത്തിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കൻ യുവതാരം ഡെവാല്‍ഡ് ബ്രെവിസ്.
കരീബിയന്‍ പ്രീമിയര്‍ ലീഗിൽ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവീസിന് വേണ്ടി കളിക്കുന്ന ബ്രെവിസ് കഴിഞ്ഞ ദിവസം ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനെതിരേ നടത്തിയ പ്രകടനമാണ് ഇന്ന് ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുന്നത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സെന്റ് കിറ്റ്‌സിന്റെ ബാറ്റിങ് അത്ര മികച്ചതായിരുന്നില്ല. മത്സരത്തിന്റെ പതിനേഴാം ഓവറിലെ അവസാന പന്തില്‍ ഡാരെന്‍ ബ്രാവോ 21 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായപ്പോഴാണ് യുവതാരം ബ്രെവിസ് ക്രീസിൽ എത്തുന്നത്. ബ്രെവിസ് ക്രീസിലെത്തുമ്പോൾ സെന്റ് കിറ്റ്‌സിന്റെ സ്കോർ വെറും 94 റണ്‍സ് മാത്രം. ആദ്യ ഇന്നിംഗ്സ് കഴിയാൻ 18 പന്തുക ബാക്കി നിൽക്കെ ബ്രെവിസ് വെടിക്കെട്ട് നടത്തുകയിരുന്നു.
മത്സരത്തിൽ 19 ഓവർ എറിയാനെത്തിയ അക്കീല്‍ ഹൊസിനെ മൂന്ന് തവണയാണ് ബ്രെവിസ് സികസർ പറത്തിയത്.ഇരുപതാം ഓവറിലെ അവസാന രണ്ട് പന്തുകളും സിക്‌സര്‍ പറത്തി ബ്രെവിസ് സ്കോർ ബോർഡ് 163 റണ്‍സെന്ന നിലയിലേക്ക് എത്തിച്ചു. മത്സരത്തിൽ ആകെ 6 പന്തുകളാണ് ബ്രെവിസ് നേരിട്ടത് എങ്കിലും അടിച്ചത് അഞ്ച് കൂറ്റൻ സിക്സറുകളാണ്. ആറു പന്തില്‍ അഞ്ചിലും സിക്‌സര്‍ പറത്തിയ ബ്രെവിസിന്റെ സ്‌ട്രൈക്ക് റേറ്റ് 500 ആയിരുന്നു.
ലോക ക്രിക്കറ്റിലെ രണ്ടാം എ.ബി ഡിവില്യേഴ്‌സ് എന്ന വിശേഷണം നേരത്തെ തന്നെ നേടിയ താരമാണ് ഡെവാല്‍ഡ് ബ്രെവിസ്. ആ വിശേഷണത്തോട് കൂറ് പുലർത്തുന്ന പ്രകടനം തന്നെയാണ് ബ്രെവിസ് നടത്തുന്നതും.കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പോടെ കൂടിയാണ് ബ്രെവിസ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ ലോകമെങ്ങുമുള്ള ട്വന്റി-20 ലീഗുകളിലെ സജീവ സാന്നിധ്യമായ ഈ യുവതാരം ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ്.