ഫിഫയുടെ ദി ബെസ്റ്റ് അവാർഡുകൾ കഴിഞ്ഞ ദിവസം ഫിഫയുടെ ആസ്ഥാനമായ സൂറിച്ചിൽ വെച്ച് നടന്ന ചടങ്ങിൽ സമ്മാനിച്ചിരുന്നു.2021-ലെ മികച്ച പുരുഷ താരമായി ബയേൺ മ്യൂണികിന്റെ പോളിഷ് താരം റോബർട്ട് ലെവന്റൊസ്കിയും, മികച്ച വനിത താരമായി ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പൂറ്റെല്ലാസിനെയും തിരഞ്ഞെടുത്തു.
അതേസമയം ഏറ്റവും മികച്ച ഗോളിന് ഫിഫ നൽകുന്ന പുസ്കാസ് അവാർഡ് ഈ വർഷം നേടിയത് അർജന്റീന താരമായ എറിക് ലമേലയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിന് വേണ്ടി കളിക്കുമ്പോഴാണ് ആഴ്‌സലിനെതിരെ ലമേലയുടെ മനോഹരമായ റബോണ കിക്ക് ഗോളെത്തുന്നത്. എന്നാൽ നിലവിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യക്ക് വേണ്ടിയാണു ലമേല കളിക്കുന്നത്.
2020 ലെ യൂറോയിൽ സ്കോട്ട്‌ലൻഡിനെതിരെ ചെക്ക് റിപ്പബ്ലിക്കിനായി പാട്രിക് ഷിക്ക് നേടിയ ഗോൾ, 2021 ഏപ്രിലിൽ ചെൽസിക്കെതിരെ പോർട്ടോക്ക് വേണ്ടി യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെഹ്ദി തരേമി നേടിയ ഗോളിനെയുമാണ് എറിക് ലമേലയുടെ ഗോൾ മറികടന്നത്.
“സത്യസന്ധമായി പറഞ്ഞാൽ ആ നിമിഷത്തിൽ ഞാൻ അധികം ചിന്തിച്ചില്ല, ഗോൾ എത്രമാത്രം പ്രത്യേകതയുള്ളതാണെന്ന് എനിക്ക് ശരിക്കും മനസ്സിലായില്ല. സത്യം പറഞ്ഞാൽ പരിശീലന സമയത്ത് ഈ ഷോട്ട് ഞാൻ ഒരിക്കലും പരിശീലിക്കുന്നില്ല, ഷൂട്ട് ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം കണ്ടെത്തുന്നതിനിടെ ഒരു സെക്കൻഡിൽ വന്ന ഗോളാണത്.” – പുസ്കാസ് അവാർഡ് നേടിയതിന് ശേഷം എറിക് ലമേല പറഞ്ഞു.