ഈ ഐപിഎല്‍ സീസണിലെ മികച്ച കണ്ടെത്തലുകളിലൊന്നാണ് ലഖനൗ സൂപ്പർ ജയന്‍റ്സിന്‍റെ 21 വയസുകാരനായ മായങ്ക് യാദവ്. തുടർച്ചയായി 150 കിലോമീറ്ററിലേറെ വേഗത്തില്‍ ലൈനിലും ലെങ്ങ്തിലും പന്തെറിയാൻ കെൽപ്പുള്ള താരം ഇതിനോടകം ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ്.
മായങ്ക് ടി20 ലോകകപ്പിൽ ഇടം പിടിക്കുമെന്ന് കരുതിയെങ്കിലും പരിക്ക് കാരണം താരത്തിന്റെ അവസരം നഷ്ടമായി. എന്നാൽ ടി20 ലോകകപ്പ് സ്‌ക്വാഡിൽ പരിഗണിച്ചില്ലെങ്കിലും മായങ്കിന് വേണ്ടി വമ്പൻ പദ്ധതികളാണ് ബിസിസിഐ തയാറാക്കിയിരിക്കുന്നത്.
ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത മായങ്കിനെ നവംബറില്‍ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. മായങ്ക് നിലവില്‍ പരിക്കിന്‍റെ പിടിയിലാണ്. താരം വിദഗ്ധ പരിശീലനത്തിനും ചികില്‍സയ്ക്കുമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പോകും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോർട്ട്.
മായങ്ക് യാദവിനെ ദേശീയ ടീമിലേക്ക് ഉടന്‍ വിളിക്കണം എന്ന് മുന്‍ താരങ്ങള്‍ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിക്ക് വെല്ലുവിളിയായതിനാല്‍ തിരക്കുപിടിക്കാതെ പതിയെ വർക്ക് ലോഡ് ഉയർത്തി സീനിയർ ടീമിലേക്ക് താരത്തെ എത്തിക്കാനാണ് സെലക്ടർമാരുടെ പദ്ധതി.
ഈ വർഷം ആദ്യം തുടങ്ങിയ നാഷണല്‍ ഫാസ്റ്റ് ബൗളിംഗ് കോണ്‍ട്രാക്റ്റിലേക്ക് മായങ്കിനെ കൊണ്ടുവരുന്ന കാര്യം സെലക്ടർമാർ ചർച്ച ചെയ്യുന്നതായാണ് സൂചന. ഇതിന്‍റെ ഭാഗമായി ഐപിഎല്‍ തീർന്നയുടനെ താരത്തെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് അയക്കും. റണ്ണിംഗ് അടക്കം താരത്തിന്‍റെ ബൗളിംഗില്‍ നേരിയ മാറ്റങ്ങള്‍ വരുത്താനുണ്ട് എന്നാണ് നിഗമനം.