ഖത്തറിന്റെ മണ്ണിൽ 2022-ലെ ഫിഫ ലോകകപ്പ് അരങ്ങേറാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, ലോകകപ്പിന് യോഗ്യത തേടി ലാറ്റിനമേരിക്കൻ ടീമുകൾ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് വേണ്ടി ബൂട്ടുകെട്ടാനൊരുങ്ങുകയാണ്.
ആദ്യ നാല് സ്ഥാനക്കാർക്ക് മാത്രമേ ലാറ്റിനമേരിക്കയിൽ നിന്ന് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുകയുള്ളൂ. ഇതിനകം തന്നെ അർജന്റീനയും ബ്രസീലും യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള സ്ഥാനങ്ങൾ ലക്ഷ്യം വെച്ച് കൊണ്ടാണ് ബാക്കി ലാറ്റിൻ അമേരിക്കൻ p9ടീമുകൾ യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഒരുങ്ങുന്നത്.
നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയുടെ അടുത്ത രണ്ട് മത്സരങ്ങൾ ജനുവരി 28-ന് ചിലിക്കെതിരെയും, ഫെബ്രുവരി 2-ന് കൊളംബിയക്കെതിരെയുമാണ് അരങ്ങേറുന്നത്. പോയന്റ് ടേബിളിൽ ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ആൽബിസെലസ്റ്റ.
എന്നാൽ ഇതിനകം തന്നെ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ അർജന്റീനയുടെ അടുത്ത യോഗ്യത മത്സരങ്ങൾ നായകനായ ലയണൽ മെസ്സി ഒഴിവാക്കണമെന്ന് പരിശീലകനായ ലയണൽ സ്കലോണി നിർദ്ദേശിച്ചതായി അർജന്റീന മാധ്യമം ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, തീരുമാനമെടുക്കാൻ ലയണൽ മെസ്സി കുറച്ചു ദിവസം കൂടി ആവശ്യപ്പെട്ടതായും ഈ അർജന്റീന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ചിലി, കൊളംബിയ എന്നീ ടീമുകൾക്കെതിരെ കളിക്കാനുള്ള അർജന്റീനയുടെ സ്‌ക്വാഡിനെ ഇതുവരെ ലയണൽ സ്കലോണി ഒരുക്കിയിട്ടില്ല.
അർജന്റീന സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ലയണൽ മെസ്സിക്ക് ആ സമയത്ത് വിശ്രമം എടുക്കുകയും, വരാനിരിക്കുന്ന പ്രധാനപ്പെട്ട യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം.