അടിച്ചും അടിപ്പിച്ചും കിങ് ലിയോ തെളിയിച്ചു, യഥാർത്ഥ രാജാവ് താനാണെന്ന്. അർജന്റീനക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന താരമായി അർജന്റീന നായകൻ ലയണൽ മെസ്സി മാറിയ മത്സരത്തിൽ ബൊളീവിയയുടെ നെഞ്ചിൽ മിശിഹായയുടെ പിള്ളേർ പഞ്ചാരി മേളം കൊട്ടി.
മുൻ സഹതാരം ജാവിയർ മഷരാനയുടെ റെക്കോർഡ് മെസ്സി പഴയ കഥയാക്കിയത്, ബൊളീവിയയെ വലിച്ചു കീറി ചുവരിൽ ഒട്ടിച്ചു കൊണ്ടാണ്.
ഇരട്ട ഗോളുകൾ നേടി മെസ്സി കളം നിറഞ്ഞ മത്സരത്തിൽ. ബൊളീബിയ ചക്രശ്വാസം വലിച്ചപ്പോൾ രാജകീയമായി തന്നെ മിശിഹായയുടെ നേതൃത്വത്തിൽ ലാറ്റിനമേരിക്കൻ ഫുട്ബാൾ മാമാങ്കത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും ചാമ്പ്യന്മാരായി രാജകീയ പ്രൗഢിയോടെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്നു.
അർജന്റീനക്ക് ഇതു വെറുമൊരു മത്സരം അല്ലായിരുന്നു, കാലങ്ങളായി മനസ്സിൽ കനൽ പോലെ സൂക്ഷിച്ച പകയുടെ ചൂടിൽ കുളിർ മഴ പെയ്യിക്കുന്ന പ്രതികാരം ആയിരുന്നു.
ലാപാസിലെ ശ്വാസം കിട്ടാത്ത മരണക്കെട്ടിലെ ആകാശ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് അർജന്റീനയെ ചവിട്ടി മെതിച്ച ബൊളീവിയെ ഒരു മേജർ ടൂർണമെന്റിൽ വച്ചു തന്നെ ഇങ്ങനെ മാനഭംഗപ്പെടുത്തി വിടണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത അർജന്റീൻ ആരാധകർ ഉണ്ടായിരിക്കില്ല. അതാണ് ഇന്ന് മിശിഹാ അർജന്റീനൻ ജനതക്ക് വേണ്ടി ചെയ്ത് കൊടുത്തത്.
ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് കൊണ്ട് അർജന്റീന ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വാർട്ടിൽ കടന്നപ്പോൾ പരാഗ്വയെ ഒരു ഗോളിന് തോൽപിച്ച് ഉറൂഗ്വ രണ്ടാം സ്ഥാനവും പരാഗ്വ മൂന്നാം സ്ഥാനവും നേടി ക്വാർട്ടർ ടിക്കറ്റ് നേടി, ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായ ബൊളീവിയ പുറത്തായപ്പോൾ നാലാം സ്ഥാനത്തുള്ള ചിലിയും അടുത്തഘട്ടത്തിലേക്ക് കടന്നു.
ബൊളീവിയൻ ഗോൾമുഖത്തു അര്ജന്റീനയും മെസ്സിയും റാകിപറന്ന മത്സരം.
ആദ്യ മിനിറ്റ് മുതൽ നിരന്തരമായ റെയ്‌ഡുകൾ കൊണ്ട് ആക്രമിച്ച അര്ജന്റീനിയൻ അക്രമണത്തിന്റെ ചൂടും ചൂരും ബൊളീവിയ തിരിച്ചറിഞ്ഞു വരുമ്പോഴേക്കും മെസ്സിയുടെ അളന്നുമുറിച്ച പാസ്സിൽ പപ്പു ബൊളീവിയയുടെ നെഞ്ചത്ത് ആദ്യ തുള ഇട്ടിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിൽ ഫിനിഷിങ് തലവേദനയായിരുന്ന അർന്റീനക്ക് വന്ന മാറ്റം പപ്പുവിന്റെ വരവായിരുന്നു. ഇടത് ഫ്ലാങ്കിൽ കൂടി ബൊളീവിയൻ ഡിഫെൻസിനെ കീറിമുറിച്ച പപ്പുവിന്റെ റൺ അവസാനിച്ചത് സ്പോട്ട് കിക്കിലേക്കായിരുന്നു. കിക്ക് എടുത്ത മെസ്സിക്ക് പിഴച്ചില്ല. അര്ജന്റീന 2 ഗോളുകൾക്ക് മുന്നിൽ.
പെനാൽറ്റി ഗോൾ ആണെന്ന് പറഞ്ഞു പരിഹസിക്കാൻ വാ തുറന്ന ഹേറ്റേഴ്‌സിന്റെ വായടപ്പിച്ചു കൊണ്ട് അഗ്യുരോയുടെ സുന്ദരൻ പാസ്സിനെ അതിസുന്ദര ചിപ്പിലൂടെ ഫിനിഷ് ചെയ്തു നേടിയ ഇരട്ട ഗോൾ നേട്ടം.
ആദ്യപകുതിയിലെ 3 ഗോൾ ലീഡ് ഡിഫെൻസിനെ അൽപ്പം മടിയന്മാരാക്കിയോ എന്ന തോന്നലുളവാക്കിയ നിമിഷം തന്നെ ബൊളീവിയ ഒന്ന് തിരിച്ചടിച്ചു. എന്നാൽ അത് അർജന്റീനക്ക് ശെരിക്കും കൊണ്ടു, പിന്നീടങ്ങോട്ട് കനത്ത അക്രമണം.
ഒടുവിൽ സബ് ആയി വന്ന മാർട്ടിനെസ് ഈ കോപ്പയിലെ തന്റെ ആദ്യ ഗോൾ നേടിക്കൊണ്ട് ഗോൾ വരൾച്ചക്ക് അന്ത്യം കുറിച്ചു. മെസ്സി അക്ഷരർത്ഥത്തിൽ കയ്യടക്കിയ മത്സരം, 2 ഗോളും ഒരു അസ്സിസ്റ്റും മാറ്റി നിർത്തിയാൽ പോലും മെസ്സി ഇന്ന് കളിയിലുണ്ടാക്കിയ ഇമ്പാക്ട് മനസിലാക്കിയവർക്ക് ഏറ്റവും മികച്ച ഫുട്ബോളർ ആര് എന്ന ചോദ്യത്തിന് സംശയം ഉണ്ടാവാനിടയില്ല.