റയൽ മാഡ്രിഡിന്റെ സൂപ്പർ താരങ്ങളായ മാഴ്സലോ, ലൂക്ക മോഡ്രിച് എന്നിവർക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു, റയൽ മാഡ്രിഡ് ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഒഫീഷ്യൽ ആയി അറിയിച്ചിട്ടുള്ളത്. നമ്മുടെ താരങ്ങളായ മാഴ്സലോക്കും ലൂക്ക മോഡ്രിച്ചിനും കോവിഡ്-19 ടെസ്റ്റ് പോസിറ്റീവ് ആയി എന്നാണ് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന്റെ ഒഫീഷ്യൽ പ്രസ്താവനയിൽ പറയുന്നത്, ഈ വാർത്ത ലാലിഗയെ ചെറിയ രീതിയിൽ ആശങ്കയിലാഴ്ത്തുന്നുണ്ട്.
റയൽ മാഡ്രിഡിന്റെ ഈ വർഷം അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഈ സൂപ്പർ താരങ്ങൾ ഇടം നേടിയേക്കില്ല, ഈ മാസം 20-ന് കാഡിസിനെതിരെ നടക്കുന്ന ഹോം മത്സരവും, 23-ന് അതിലറ്റിക് ക്ലബ്ബിനെതിരെ നടക്കുന്ന എവേ മത്സരവുമാണ് ലൂക്ക മോഡ്രിച്ചിനും മാഴ്‌സലോക്കും നഷ്ടമാവുക.
ക്രിസ്തുമസ് അവധിയും കഴിഞ്ഞ് 2022 ജനുവരി 2-ന് ഗെറ്റാഫെക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള ടീമിലേക്ക് മോഡ്രിച്ചും മാഴ്സലോയും തിരിച്ചെത്തിയേക്കും, മാഴ്സലോക്ക് ടീമിന്റെ ഇലവനിൽ പ്രത്യേക സ്ഥാനമില്ലെങ്കിലും ലൂക്ക മോഡ്രിച്ചിന്റെ അഭാവം റയലിനു ചെറിയ തലവേദനയാണ്.
ബ്രസീലിയൻ താരമായ മാഴ്സലോക്ക് റയൽ മാഡ്രിഡിന്റെ ബെഞ്ചിലാണ് സ്ഥിരസ്ഥാനം, ഒരുകാലത്ത് ലോകഫുട്ബോളിൽ പകരം വെക്കാനില്ലാത്ത ലെഫ്റ്റ് ബാക്ക് ആയി വാഴ്ത്തപ്പെട്ട താരമായ മാഴ്‌സലോയുടെ ഇന്നത്തെ അവസ്ഥ ഏതൊരു ഫുട്ബോൾ ആരാധകനെയും സങ്കടത്തിലാഴ്ത്തുന്നതാണ്.
യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന കരീം ബെൻസെമ, വിനീഷ്യസ് ജൂനിയർ എന്നീ റയൽ മാഡ്രിഡിന്റെ രണ്ട് സൂപ്പർ താരങ്ങളുടെ മികച്ച ഫോം റയലിനു ആശ്വാസം പകരുന്നതാണ്, നിലവിൽ ലാലിഗയിൽ ഒന്നാമതുള്ള റയൽ മാഡ്രിഡ്, യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ പിസ്ജിയെയാണ് നേരിടുന്നത്.