2026 ലോകകപ്പിനുള്ള നിർണായകമായ യോഗ്യത മത്സരത്തിന്റെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം. രണ്ടിനെതിരെ ഒരു ഗോളുകൾക്കാണ് ഇന്ത്യയുടെ പരാജയം.മത്സരത്തിൽ 37 ആം മിനുട്ടിൽ ചാങ്‌ത്തെയുടെ ഗോളിൽ ഇന്ത്യ മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിലെ ഖത്തറിന്റെ രണ്ട് ഗോളുകൾ ഇന്ത്യയുടെ പരാജയം ഉറപ്പിക്കുകയിരുന്നു.
മത്സരത്തിൽ ഖത്തർ നേടിയ ഒരു ഗോൾ റഫറിയുടെ പിഴവിൽ നിന്ന് വന്നതെങ്കിലും ആ ചർച്ചകൾക്ക് ഇനി പ്രസക്തിയില്ല. കാരണം ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ കുവൈറ്റ് അഫ്ഘാനെ പരാജയപ്പെടുത്തിയതോടെ കുവൈറ്റ് 7 പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാവുകയും യോഗ്യത റൗണ്ടിന്റെ മൂന്നാം റൗണ്ടിന് യോഗ്യത നേടുകയും ചെയ്തു.
ഇനി ഇന്ത്യക്ക് ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കാൻ സാധ്യതയുണ്ടോ എന്ന് ചോദിച്ചാൽ. ഇല്ല, എന്നത് തന്നെയാണ് ഉത്തരം. 36 ടീമുകളുള്ള രണ്ടാം റൗണ്ടില്‍ നിന്ന് ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ മാത്രമാണ് മൂന്നാം റൗണ്ടിലെത്തുക. മൂന്നാം റൗണ്ടില്‍ ആറ് ടീമുകള്‍ വീതമുള്ള മൂന്ന് ഗ്രൂപ്പുകളാണുണ്ടാകുക. ഹോം-എവേ അടിസ്ഥാനത്തില്‍ പരസ്പരം കളിക്കുന്ന ടീമുകളില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന രണ്ട് ടീമുകള്‍(ആകെ 6 ടീമുകള്‍) ആകും 2026 ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക.
മൂന്നാം റൗണ്ടില്‍ ബാക്കിയാവുന്ന 12 ടീമുകളെ മൂന്ന് ഗ്രൂപ്പുകളിലായി തിരിച്ച് നാലാം റൗണ്ട് പോരാട്ടം നടക്കും. നിഷ്പക്ഷ വേദിയില്‍ പരസ്പരം മത്സരിക്കുന്ന ടീമുകളിലെ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്കും ലോകകപ്പ് യോഗ്യത നേടാം. തോല്‍ക്കുന്ന 9 ടീമുകൾ വീണ്ടും ഹോം എവേ അടിസ്ഥാനത്തില്‍ മത്സരിപ്പിക്കുന്ന അഞ്ചാം റൗണ്ട് പോരാട്ടം നടക്കും. ഇതില്‍ ഒന്നാമത് എത്തുന്നവര്‍ക്ക് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ പ്ലേ ഓഫിന് യോഗ്യത നേടാം. ഇതില്‍ ജയിച്ചാല്‍ ലോകകപ്പില്‍ കളിക്കാം. നിർണായക മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ, കുവൈറ്റ് മത്സരം സമനിലയിലാവുകയും ഖത്തറിനോട് പരാജയപ്പെടുകയും ചെയ്തതോടെ ഇന്ത്യ മൂന്നാം സ്ഥാനക്കാരാവുകയും യോഗ്യത റൗണ്ടിൽ നിന്ന് ഔദ്യോഗികമായി പുറത്താവുകയും ചെയ്തു.