താരങ്ങളോട് ആരാധന തോന്നുന്നത് സർവസാധാരണമാണ്. എന്നാൽ ആരാധനയുടെ പേരിൽ ഒരാളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നത് ഒരിക്കലും ന്യായികരിക്കാനാവില്ല. ഇന്ത്യൻ ടീമിന്റെ മുൻ നായകനും നിലവിലെ ടീമിന്റെ സൂപ്പർ ബാറ്ററുമായ വിരാട് കോഹ്‌ലിയുടെ ഹോട്ടൽ മുറിയിലേക്ക് ആരാധകൻ അതിക്രമിച്ച് കയറിയത് വിവാദമാവുന്നു. കോഹ്‌ലിയുടെ ഹോട്ടൽ മുറിയിലേക്ക് അതിക്രമിച്ചു കയറിയ ആരാധകൻ കോഹ്‌ലിയുടെ മുറിയിലുള്ള സർവ വസ്തുക്കളുടെ വീഡിയോ എടുത്ത് അത് സോഷ്യൽ മീഡിയയയിലൂടെ പങ്ക് വെയ്ക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ ഓസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകക്കപ്പിന്റെ ഭാഗമായ കോഹ്ലി പെർത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിക്കുന്നത്. ഹോട്ടല്‍ ക്രൗണ്‍ പെര്‍ത്തിലാണ് കോഹ്‌ലിയും മറ്റ് താരങ്ങളും താമസിക്കുന്നത്. പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് തന്റെ മുറിയിൽ ആരോ ഒരാൾ അതിക്രമിച്ചു കയറിയതായി അറിഞ്ഞത്. മുറിയിൽ നിന്നും സാധനങ്ങൾ മോഷണം പോകുകയും മുറിയിലെ സാധനങ്ങൾ വലിച്ച് വാരിയിടുകയോ ചെയ്തിട്ടില്ല എങ്കിലും തന്റെ സ്വകാര്യതയിലേക്ക് ഒരാൾ തന്റെ അനുവാദം കൂടാതെ കടന്നത് കൊഹ്‌ലിയെ ചൊടിപ്പിച്ചിട്ടുണ്ട്.
മുറിയിൽ കടന്ന ആരാധകൻ പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെ സംഭവത്തിൽ പ്രതികരണവുമായി കോഹ്ലി രംഗത്ത് വന്നു. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും തങ്ങളുടെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടമാണ് ഇതെന്നും കോഹ്ലിയുടെ ഇന്‍സ്റ്റഗ്രാമിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു. കളിക്കാരുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും അവരെ വിനോദത്തിനുള്ള ചരക്കായി കാണരുതെന്നും കോഹ്ലി പറയുന്നു.
ഒരു ആരാധകന്‍ തന്റെ ഹോട്ടല്‍ മുറിയില്‍ പ്രവേശിച്ച് അകത്ത് നിന്ന് പകര്‍ത്തിയ വീഡിയോ കോഹ്ലി പുറത്തുവിട്ടിട്ടുണ്ട്. ആരാധകര്‍ അവരുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോള്‍ വളരെ സന്തോഷവും ആവേശവും ഉള്ളവരാണെന്നും അവരെ കാണുന്നതില്‍ ആവേശഭരിതരാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ അത് എപ്പോഴും അഭിനന്ദിക്കുന്നു. എന്നാല്‍ ഇവിടെയുള്ള ഈ വീഡിയോ ഭയാനകമാണ്, ഇത് എന്റെ സ്വകാര്യതയെക്കുറിച്ച് എനിക്ക് പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്നും കോഹ്ലി കുറിക്കുന്നു
അതെ സമയം സംഭവത്തിൽ പ്രതികരണവുമായി ഓസിസ് താരം ഡേവിഡ് വാർണറും രംഗത്ത് വന്നിരുന്നു. ഇത് പരിഹാസ്യവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പറഞ്ഞ വാര്‍ണര്‍ ഹോട്ടല്‍ ക്രൗണ്‍ പെര്‍ത്ത് അധികൃതർ സംഭവത്തിൽ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.