2021-ലെ ബാലൻ ഡി ഓർ പുരസ്‌കാരം ലയണൽ മെസ്സിക്ക് നൽകിയതിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. ലെവന്റോസ്കി, ജോർജിഞ്ഞോ, ബെൻസെമ തുടങ്ങി മെസ്സിയേക്കാൾ ബാലൻ ഡി ഓർ നേടാൻ അർഹതയുള്ള താരങ്ങൾ ഉണ്ടെന്നാണ് അവരുടെ അഭിപ്രായം.
എന്തായാലും 2021-ലെ ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയതോടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ സ്വന്തമാക്കിയ ലയണൽ മെസ്സി കരിയറിലെ ഏഴാമത്തെ ബാലൻ ഡി ഓറും തന്റെ പേരിലെഴുതി ചേർത്തു.
ലയണൽ മെസ്സി 2021-ലെ ബാലൻ ഡി ഓർ പുരസ്‌കാരത്തിന് അർഹനല്ല എന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ബാലൻ ഡി ഓർ അവാർഡ് നൽകുന്ന ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്റർ ഇൻ ചീഫ് ആയ പാസ്കൽ ഫെറെ. ബാലൻ ഡി ഓർ ഒരു ജനാധിപത്യ സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മെസ്സി 2021 ബാലൻ ഡി ഓർ അവാർഡിന് അർഹനാനെന്നും അദ്ദേഹം പറഞ്ഞു.
“ബാലൺ ഡി ഓർ അവാർഡ് ഒരു ജനാധിപത്യ സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ജൂറിയിൽ 170 അംഗങ്ങളുണ്ട്, അവർ മെസ്സിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചു.”
“ഞാൻ മെസ്സിക്ക് ആദ്യം വോട്ട് ചെയ്തില്ല, ഞാൻ ആദ്യം വോട്ട് ചെയ്തത് ലെവന്റോസ്കിക്കാണ്, എങ്കിലും മെസ്സി ബാലൻ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു.” – പാസ്കൽ ഫെറെ പറഞ്ഞു.
2020-ൽ കോവിഡ് മഹാമാരി മൂലം ഫ്രാൻസ് ഫുട്ബോൾ റദ്ദാക്കിയ ബാലൻ ഡി ഓർ പുരസ്‌കാരം, അത് അർഹിച്ചിരുന്ന താരത്തിനു നൽകുന്ന കാര്യം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. തീർച്ചയായിട്ടും റോബർട്ട് ലെവന്റോസ്കി തന്നെയാണ് മറ്റാരേക്കാളും 2020-ലെ ബാലൻ ഡി ഓർ നേടാൻ യോഗ്യനായ താരം.