റയൽ മാഡ്രിഡിന്റെ സ്പാനിഷ് മിഡ്‌ഫീൽഡർ ഇസ്കോ എഫ്സി ബാഴ്സലോണയിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച് ബാഴ്സലോണയും ഇസ്കോയും തമ്മിൽ ധാരണയിലെത്തിയതായും സ്പാനിഷ് മാധ്യമം എൽ ചിരിങ്കുയിറ്റോ റിപ്പോർട്ട് ചെയ്യുന്നു.
ഈ സീസൺ കഴിയുന്നതോടെ റയലുമായുള്ള കരാർ അവസാനിക്കുന്ന ഇസ്കോയെ ഫ്രീ ട്രാൻസ്ഫറിലൂടെ ടീമിലെത്തിക്കാനാണ് ബാഴ്സലോണ ശ്രമിക്കുക. നിലവിൽ സാമ്പത്തിക പ്രശ്നങ്ങളിൽ അലയുന്ന ബാഴ്സലോണ ഫ്രീ ഏജന്റാകുന്ന താരങ്ങളെ തന്നെയായിരിക്കും ഇനി ലക്ഷ്യമിടുക.
ഈ സീസണിൽ ലീഗിൽ വെറും 9 മത്സരങ്ങൾ മാത്രം കളിച്ച ഇസ്കോക്ക്, പൊതുവെ ക്ലബ്ബിലും പരിശീലകൻ കാർലോ ആൻസലോട്ടിക്ക് കീഴിലും അവസരങ്ങൾ കുറവാണ്. കൂടാതെ പുതിയ യുവതാരങ്ങളെയും മറ്റുമെല്ലാം ടീമിലെത്തിക്കാൻ ശ്രമിക്കുന്ന ലോസ് ബ്ലാങ്കോസ് ഇസ്കോക്ക് ഈ സീസൺ അവസാനത്തോട് കൂടി പുതിയ കരാർ വാഗ്ദാനം ചെയ്യാനുള്ള സാധ്യത വളരെ കുറവുമാണ്.
ഇസ്കോ-ബാഴ്സ ട്രാൻസ്ഫർ നടക്കുകയാണെങ്കിൽ 2007-ന് ശേഷം ഇരുടീമുകൾക്കിടയിൽ നടക്കുന്ന ആദ്യ ട്രാൻസ്ഫർ ആയിരിക്കും ഇത്. ലോകത്തിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളായ ഇസ്കോ 346 മത്സരങ്ങളിലാണ് റയലിനു വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ളത്. 29-കാരനായ ഇസ്കോ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പടെ റയലിനൊപ്പം നിരവധി കിരീടനേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.