ലോകം മുഴുവൻ ഒന്നടങ്കം കാത്തിരുന്ന സൂപ്പർ കോപ്പ ഡി എസ്‌പാനയുടെ സെമി ഫൈനൽ ‘എൽ-ക്ലാസ്സികോ’ പോരാട്ടത്തിൽ എഫ്സി ബാഴ്സലോണയെ തോൽപ്പിച്ച് ചിരവൈരികളായ റയൽ മാഡ്രിഡ്. സൂപ്പർ കോപ്പ ഡി എസ്‌പാനയുടെ ഫൈനലിൽ പ്രവേശിച്ച റയൽ മാഡ്രിഡിന്, ഇന്ന് നടക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് – അത്‌ലറ്റിക്കോ ബിൽബാവോ രണ്ടാം സെമി ഫൈനൽ മത്സരത്തിലെ വിജയികളാകും ഫൈനലിൽ എതിരാളികൾ.
സൗദി അറേബ്യയിലെ റിയാദിലെ കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 120 മിനിറ്റ് നീണ്ട മത്സരത്തിൽ 3-2 എന്ന സ്കോറിനായിരുന്നു ലോസ് ബ്ലാങ്കോസിന്റെ വിജയം. വിനീഷ്യസ് ജൂനിയർ, കരീം ബെൻസെമ, ഫെഡറിക്കോ വാൽവർദ്ദേ എന്നിവർ കാർലോ ആൻസലോട്ടി പരിശീലിപ്പിക്കുന്ന റയലിനു വേണ്ടി ഗോളുകൾ നേടിയപ്പോൾ, ലുക് ഡി ജോങ്, അൻസു ഫാത്തി എന്നിവരുടെ വകയായിരുന്നു സാവി പരിശീലിപ്പിക്കുന്ന ബാഴ്സലോണയുടെ ആശ്വാസഗോൾ.
മത്സരത്തിന്റെ ആദ്യ പകുതിയിൽ വിനീഷ്യസ് ജൂനിയർ (25) നേടിയ ഗോളിന് മറുപടിയായി ലുക് ഡി ജോങ് (41) ബാഴ്സയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ കരീം ബെൻസെമ (72) റയലിനെ മുന്നിലെത്തിച്ചെങ്കിലും അൻസു ഫാത്തി (83) ബാഴ്സക്ക് സമനില ഗോൾ നേടി കൊടുത്തു. മത്സരം 2-2 സമനിലയായതിനാൽ പിന്നീട് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 98-മിനിറ്റിലാണ് ഫെഡറിക്കോ വാൽവർദ്ദേയിൽ നിന്നും റയലിന്റെ വിജയ ഗോൾ എത്തുന്നത്.
തുടർച്ചയായ അഞ്ചാമത്തെ എൽ-ക്ലാസ്സികോ വിജയം ആഘോഷിച്ച റയൽ മാഡ്രിഡിന്റെ എൽ-ക്ലാസിക്കോ മത്സരങ്ങളിലെ വിജയം സെഞ്ച്വറി (100) പിന്നിട്ടു. നിലവിൽ യൂറോപ്പിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന വിനീഷ്യസ്-ബെൻസെമ ജോഡിയുടെ ചിറകിലേറി റയൽ മാഡ്രിഡ് കിരീടങ്ങളിലേക്ക് കുതിക്കുകയാണ്.