ഇവാൻ വുകമനോവിച്ചും കേരളാ ബ്ലാസ്റ്റേഴ്സും വേർപിരിഞ്ഞു എന്നുള്ള വാർത്തകൾ ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. കൂടാതെ ആശാനെ പുറത്താക്കിയ നടപടിയിൽ ക്ലബ് മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനമാണ് ആരാധകർ ഉന്നയിക്കുന്നത്.
എന്നാൽ ആരാധകരുടെ വിമർശനത്തിന് ആക്കം കൂട്ടുന്ന ഒരു റിപ്പോർട്ട് കൂടി പുറത്ത് വരികയാണ്. പ്രമുഖ കായിക മാധ്യമമായ ഖേൽ നൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇവാനും ക്ലബും തമ്മിലുള്ള മൂന്ന് വർഷത്തെ ബന്ധം അവസാനിക്കുമ്പോൾ, അദ്ദേഹത്തിൽ നിന്ന് മാറാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചതിൻ്റെ അഞ്ച് കാരണങ്ങളായി ഖേൽ നൗ ചൂണ്ടികാട്ടുന്നത് കഴിഞ്ഞ സീസണിലെ ബംഗളുരുവുമായുള്ള വിവാദ മത്സരമാണ്.
കഴിഞ്ഞ സീസണിൽ നടന്ന ബ്ലാസ്റ്റേഴ്സും ബംഗളുരുവും തമ്മിലുള്ള പ്ലേ ഓഫ് മത്സരത്തിൽ ഇവാൻ വുക്കോമാനോവിച്ച് തൻ്റെ ടീമിനെ നയിച്ചതും പിച്ചിൽ നിന്ന് ഇറങ്ങിപ്പോയതും ആർക്കും മറക്കാൻ കഴിയില്ല. സുനിൽ ഛേത്രിയെ പെട്ടെന്ന് ഫ്രീകിക്ക് എടുക്കാൻ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് വാക്കൗട്ട് നടത്താനുള്ള തീരുമാനം ക്ലബ്ബിന് വൻ പ്രത്യാഘാതങ്ങൾക്ക് കാരണമായതായി ഖേൽ നൗ ചൂണ്ടിക്കാട്ടുന്നു.
പ്രസ്തുത വിഷയത്തിൽ ക്ലബ്ബിനെതിരെ എഐഎഫ്എഫ് അച്ചടക്ക സമിതി നാല് കോടി രൂപ കനത്ത പിഴയും ഇവാൻ വുകോമാനോവിച്ചിന് പിഴയും 10 കളികളുടെ വിലക്കും വിധിച്ചിടരുന്നു. ഇത് ബ്ലാസ്‌റ്റേഴ്‌സിനെ സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുകയും വനിതാ ടീമിനെ പിരിച്ച് വിടേണ്ട അവസ്ഥ വരികയും ചെയ്തു.ഈ സംഭവങ്ങളൊക്കെയും കെബിഎഫ്‌സിയുടെ പ്രശസ്തിക്ക് കളങ്കമായി തുടരുകയും വുകോമാനോവിച്ചിന് അനുകൂലമായി പ്രവർത്തിക്കാതിരിക്കുകയും ചെയ്തതായി പ്രസ്തുത റിപ്പോർട്ടിൽ പറയുന്നു.