ഏഴ് ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടുന്ന ആദ്യ കളിക്കാരനായി സൂപ്പർ താരം ലയണൽ മെസ്സി ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. എന്നാൽ പല പ്രമുഖരും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്തെത്തുന്നുണ്ട്, ലെവന്റോസ്കിയാണ് ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരത്തിന് അർഹൻ എന്നാണ് അവരുടെ വാദം. എന്നാൽ ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ പറയുന്നത് ലയണൽ മെസ്സി തന്നെയാണ് 2021-ലെ ബാലൻ ഡി ഓറിനു അർഹൻ എന്നാണ്.
“അർജന്റീനയ്ക്ക് വേണ്ടിയുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ബാലൻ ഡി ഓർ അവാർഡിന് അർഹനായത്, അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയിട്ടുണ്ട്. അവർ വർഷങ്ങളായി കൊതിക്കുന്ന ഒരു അന്താരാഷ്ട്ര ട്രോഫി നേടുകയും, ലിയോ മെസ്സി ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി മാറുകയും ചെയ്തിരുന്നു.”
“ബാലൺ ഡി ഓറിനെ കുറിച്ച് എപ്പോഴും തർക്കങ്ങൾ ഉണ്ടാകും, കാരണം ലോകമെമ്പാടുമുള്ള ധാരാളം വോട്ടർമാർ ഉണ്ട്, ചുറ്റും ധാരാളം ഫുട്ബോൾ പ്രതിഭകൾ ഉണ്ട്. ഈ വർഷത്തെ ബാലൻ ഡി ഓർ നേടാൻ മെസ്സി അർഹനാണ്, ഞാൻ മെസ്സിയെ പിന്തുണക്കുന്നു.” – എന്നാണ് റിവാൾഡോ പറഞ്ഞത്.
എന്നാൽ ലയണൽ മെസ്സി എക്കാലത്തെയും മികച്ച താരമല്ല എന്നും റിവാൾഡോ പറയുന്നുണ്ട് : “മെസ്സി എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി ഓർമ്മിക്കപ്പെടും, പക്ഷേ മെസ്സി എക്കാലത്തെയും മികച്ച താരമെന്ന് പറയാൻ അൽപ്പം പ്രയാസമാണ്, കാരണം മെസ്സി ഇപ്പോഴും അർജന്റീനയ്‌ക്കൊപ്പം ഒരു ലോകകപ്പ് കിരീടം നേടാനുള്ള പരിശ്രമത്തിലാണ്.”
“പെലെയെപ്പോലുള്ള മറ്റ് മികച്ച കളിക്കാർ നിരവധി തവണ ലോകകപ്പ് നേടിയിട്ടുണ്ട്, അതിനാൽ തന്നെ മെസ്സിയെ എക്കാലത്തെയും മികച്ചതായി കണക്കാക്കണമെന്ന് ഞാൻ കരുതുന്നില്ല. എന്നിരുന്നാലും, എക്കാലത്തെയും മികച്ച ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മെസ്സി ഉണ്ടാവും.”
2022-ലെ ഖത്തർ ലോകകപ്പിന് അർജന്റീന യോഗ്യത നേടിക്കഴിഞ്ഞു. 2021 കോപ്പ അമേരിക്ക കിരീടം ചൂടിയ ലയണൽ സ്കലോണി പരിശീലിപ്പിക്കുന്ന അർജന്റീന മികച്ച ഫോമിലാണ് നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത്. 2014- ൽ കയ്യെത്തും ദൂരത്തു നഷ്ടമായ ഫിഫ ലോകകപ്പ് കിരീടം ഖത്തറിൽ ലയണൽ മെസ്സി നേടുമോ എന്ന് കണ്ടറിയണം.