2021-ലെ ഏറ്റവും മികച്ച താരത്തിനു ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ബാലൻ ഡി ഓർ പുരസ്‌കാരം അർജന്റീന നായകനും, പാരിസ് സെന്റ് ജർമയിൻ സൂപ്പർ താരവുമായ ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. തന്റെ കരിയറിലെ ഏഴാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരമാണ് ലയണൽ മെസ്സി നേടിയത്. 2009, 2010, 2011, 2012, 2015, 2019, 2021 എന്നീ വർഷങ്ങളിലാണ് മെസ്സി ബാലൻ ഡി ഓർ ജേതാവായത്.
മാധ്യമങ്ങളുമായുള്ള പത്രസമ്മേളനത്തിനിടെ PSG പരിശീലകനും അർജന്റീനക്കാരനുമായ മൗറിസിയോ പോചെട്ടിനോ ലിയോ മെസ്സിയുടെ ബാലൻ ഡി ഓർ നേട്ടത്തെ വാനോളം പ്രശംസിച്ചു. കൂടാതെ, ലയണൽ മെസ്സി തന്നെയാണ് ബാലൻ ഡി ഓറിനു അർഹൻ എന്നും, ഇതിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് വ്യക്തമായ മറുപടിയും പോചെട്ടിനോ നൽകി.
“ആദ്യം തന്നെ ലിയോ മെസ്സിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പരസ്യമായി അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഏഴ് ബാലൻ ഡി ഓർ നേടിയത് അസാധാരണ നേട്ടമാണ്. എട്ടാമത്തെ ബാലൻ ഡി ഓർ നേടുന്നതിനുള്ള ആദ്യ ദിവസമാണിത്, ലിയോ മെസ്സി ആ നേട്ടം പ്രയോജനപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . എല്ലാ താരങ്ങളെയും സംബന്ധിച്ച് 6, 7 ഗോൾഡൻ ബോളുകൾ നേടുന്നത് അസാധാരണമായ ഒന്നാണ്. ഏഴ് ബാലൻ ഡി ഓർ നേടിയ ലിയോ മെസ്സി ഇവിടെ ഉള്ളതിൽ ഞങ്ങൾ എല്ലാ ദിവസവും സന്തോഷിക്കും.”
“സീസൺ അവസാനത്തിൽ വ്യക്തിഗത ട്രോഫികൾക്കപ്പുറം ടീമിനൊപ്പം കൂട്ടായ ട്രോഫികളും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിമർശകർ?? ലിയോ മെസ്സി പൂർണ്ണമായും ബാലൻ ഡി ഓർ നേടാൻ അർഹനായിരുന്നു, ഇവിടെ അതിനെ സംബന്ധിച്ച് ചർച്ചകളൊന്നുമില്ല. തീർച്ചയായും, മറ്റ് രാജ്യങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉണ്ടാകാം, പക്ഷേ അത് പൂർണ്ണമായും ലിയോ മെസ്സി അർഹിക്കുന്നു.” – എന്നാണ് പോചെട്ടിനോ പറഞ്ഞത്.
അതേസമയം, ലയണൽ മെസ്സിക്ക് ഈ വർഷത്തെ ബാലൻ ഡി ഓർ നൽകിയതിനെതിരെ ഫുട്ബോൾ ലോകത്തെ പ്രമുഖരായ നിരവധി പേരാണ് രംഗത്തെത്തുന്നത്. ലെവന്റോസ്കി, ജോർജിഞ്ഞോ, ബെൻസെമ തുടങ്ങിയ താരങ്ങൾ മെസ്സിയെക്കാൾ അർഹരാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.