യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോട് 2-1 ന് തോറ്റതിന് ശേഷം PSG-ക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ, PSG പരിശീലകനായ മൗറീഷ്യോ പോച്ചെറ്റിനോയുടെ തന്ത്രങ്ങളെ വിമർശിച്ചിരിക്കുകയാണ് നിക്കോളാസ് അനൽക്ക. പാരീസ് സെന്റ് ജെർമെയ്ൻ, ആഴ്സണൽ, ചെൽസി എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് നിക്കോളാസ് അനൽക്ക.
മുന്നേറ്റ നിരയിൽ ലയണൽ മെസ്സി, നെയ്മർ ജൂനിയർ, കൈലിയൻ എംബാപ്പെ എന്നിവരെ അണിനിരത്തിയാണ് മൗറിസിയോ പോച്ചെറ്റിനോ കളി ആരംഭിച്ചത്. ലോകഫുട്ബോളിലെ സൂപ്പർ താരങ്ങൾ ഉണ്ടായിരുന്നിട്ടും മാഞ്ചസ്റ്റർ സിറ്റിയോട് തോൽവി വഴങ്ങിയത് PSG പരിശീലകന് നേരെ ഒരുപാട് വിമർശനങ്ങൾ ഉയരുന്നതിന് കാരണമായിട്ടുണ്ട്.
മൗറിസിയോ പോച്ചെറ്റിനോ തന്റെ ടീമിനെ മാരകമായ ഒരു കൗണ്ടർ അറ്റാക്കിംഗ് രീതിയിലേക്ക് മാറ്റാൻ ശ്രമിച്ചു. എന്നാൽ, മുൻനിരയിലുള്ള മൂന്ന് സൂപ്പർ താരങ്ങൾക്കും തങ്ങളുടെ സഹതാരങ്ങളുമായുള്ള കണക്ഷൻ പോയി എന്നതാണ് അതിന്റെ ഫലം.
“ലയണൽ മെസ്സിക്കൊപ്പം, പിഎസ്ജിക്ക് ഒരു കൌണ്ടർ അറ്റാക്കിങ് ടീമാകാൻ കഴിയില്ല. നിങ്ങൾക്ക് മുഴുവൻ ടീമിനെയും കൈലിയൻ എംബാപ്പെയെ അടിസ്ഥാനമാക്കി കളിപ്പിക്കാനും കഴിയില്ല. ഇന്ന് ഞമ്മൾ നെയ്മറിൽ നിന്ന് കൂടുതൽ മികച്ച പ്രകടനം ആവശ്യപ്പെടണം. കൂടാതെ, ആറ് ബാലൻ ഡി ഓർ നേടിയ ഒരു കളിക്കാരൻ (മെസ്സി ) അത്ര മികച്ച പ്രകടനം കാഴ്ച വെക്കുന്നുമില്ല.” – നിക്കോളാസ് അനൽക്ക പറഞ്ഞു.
മൗറിസിയോ പോച്ചെറ്റിനോയെ ലക്ഷ്യം വെച്ചുള്ള വിമർശനങ്ങൾക്കിടയിലും, അദ്ദേഹത്തിന് കീഴിൽ PSG ഈ സീസണിൽ ലീഗ് 1-ൽ തിളങ്ങിനിൽക്കുന്നു. നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി ലീഗ് പട്ടികയിൽ ഒന്നാമതാണ് PSG. പക്ഷെ, ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന PSG ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ രണ്ടാമതാണ്.