റാഫ് റാങ്‌നിക്കിന്റെ പരിശീലകചുമതലയിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ആരാധകരെ ആവേശഭരിതരാക്കുന്ന രീതിയിൽ കളിക്കാൻ പോകുകയാണ്. 63-കാരനായ അദ്ദേഹം ജർമ്മനിയിലെ തന്റെ കരിയറിലുടനീളം ‘പ്രൊഫസർ’ എന്ന വിളിപ്പേരുമായി പ്രവർത്തിച്ചിട്ടുമുണ്ട്.
ലിവർപൂൾ പരിശീലകൻ ജെർഗൻ ക്ലൊപ്പ്, ചെൽസി പരിശീലകൻ തോമസ് ട്യൂഷൽ എന്നിവരിൽ വ്യക്തമായ സ്വാധീനം ഉണ്ടാക്കാൻ റാഫ് റാങ്നിക്കിന് കാഴിഞ്ഞിട്ടുണ്ട്. കൂടാതെ, RB ലീപ്സിഗ് ക്ലബ്ബിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്ന കാലത്ത് ബയേൺ മ്യൂണിക് പരിശീലകനായ ജൂലിയൻ നഗൽസ്മാൻ റാഫ് റാങ്നിക്കിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുമുണ്ട്.
തന്റെ കൂടെ പ്രവർത്തിക്കുന്ന വ്യക്തികളെ മെച്ചപ്പെടുത്തുന്നതിന് പേരുകേട്ട റാഫ് റാങ്നിക്കിനു മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം സൂപ്പർ താരങ്ങൾ ലഭ്യമാണ്. എന്നാൽ, തന്റെ സന്ദേശം കളിക്കാരിൽ കൃത്യമായി എത്തിക്കാൻ കഴിഞ്ഞാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയങ്ങളിലേക്ക് നയിക്കുവാൻ റാഫ് റാങ്നിക്കിന് കഴിഞ്ഞേക്കും.
പക്ഷെ, പ്രെസ്സിങ് ഗെയിം കളിപ്പിക്കാൻ ഇഷ്ടപ്പെടുന്ന റാഫ് റാങ്നിക്കിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ സമീപനം എങ്ങനെയായിരിക്കും എന്നതാണ് ചോദ്യം? പ്രത്യേകിച്ച്, ക്രിസ്റ്റ്യാനോ റൊണാൾഡോയാകട്ടെ പ്രീമിയർ ലീഗിൽ മോശം പ്രെസ്സിങ് കണക്കുകളുള്ള താരമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി താൻ കളിച്ച രീതിയിൽ നിന്ന് വ്യത്യസ്തമായി തന്റെ ശരീരം കൂടുതൽ ഉപയോഗിക്കേണ്ടി വരും.
റിയൽ മാഡ്രിഡിലോ യുവന്റസിലോ ലഭിക്കാത്ത ഉത്തരവാദിത്യങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് റാഫ് റാങ്നിക്കിന്റെ കളി രീതികളിൽ നിന്ന് ലഭിച്ചേക്കും. മധ്യനിരയിലെ സൂപ്പർ താരം പോൾ പോഗ്ബയ്ക്ക് സമാനമായ പ്രശ്നങ്ങൾ ഉണ്ടാകാം, കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് പന്തില്ലാതെ വരുമ്പോൾ പോൾ പോഗ്ബ പ്രെസ്സ് ചെയ്യുന്നത് വളരെ കുറവാണ്.