ലാലിഗ കിരീടത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന കാർലോ ആൻസലോട്ടിയുടെ റയൽ മാഡ്രിഡിന് തലവേദനയായി എൽഷെയുമായുള്ള ലീഗ് മത്സരത്തിലെ സമനില. ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിനെ 2-2 എന്ന സ്കോറിനാണ് എൽഷേ പൂട്ടിയിട്ടത്. അവസാനനിമിഷത്തിൽ മിലിറ്റാവോ നേടുന്ന ഗോളാണ് റയലിനെ തോൽവിയിൽ നിന്ന് രക്ഷിക്കുന്നത്.
Real Madrid scores 1000
മാഡ്രിഡിലെ സാന്റിയാഗോ ബെർണബുവിൽ വെച്ച് നടന്ന മത്സരത്തിന് മുൻപ് കഴിഞ്ഞയാഴ്ച നേടിയ സ്പാനിഷ് സൂപ്പർ കപ്പ് ട്രോഫി തങ്ങളുടെ കാണികൾക്ക് മുന്നിൽ പ്രദർശിപ്പിച്ച ലോസ് ബ്ലാങ്കോസ്, സാന്റിയാഗോ ബെർണബുവിലെ കിരീടകലവറയിലേക്ക് കിരീടം കൂട്ടി ചേർക്കുകയും ചെയ്തു. നായകൻ മാഴ്സലോ വിയേര തന്നെയാണ് ട്രോഫി പ്രദർശിപ്പിച്ചത്. ഈയിടെ അന്തരിച്ച പാക്കോ ജെന്റൊകൊപ്പം റയൽ മാഡ്രിഡ് ജേഴ്സിയിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന (23) താരമായി മാറാനും മാഴ്‌സലോക്ക് കഴിഞ്ഞിരുന്നു.
മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് റയൽ മാഡ്രിഡ് സമനില നേടിയെടുക്കുന്നത്. ആദ്യ പകുതിയുടെ 42-മിനിറ്റിൽ ബോയെ, 76-മിനിറ്റിൽ പേരെ മില്ലെ എന്നിവരുടെ ഗോളിൽ എൽഷെ മുന്നിലെത്തിയിരുന്നു. എന്നാൽ 82-മിനിറ്റിൽ പെനാൽറ്റിയിലൂടെ ലൂക്ക മോഡ്രിച്, വിനീഷ്യസിന്റെ അസിസ്റ്റിൽ 92-മിനിറ്റിൽ രക്ഷകനായി അവതരിച്ച് ഗോൾ നേടിയ എഡർ മിലിറ്റാവോ എന്നിവർ റയലിനെ തോൽവിയിൽ നിന്ന് രക്ഷിച്ചു.
ഇതിനിടെ 33-മിനിറ്റിൽ റയലിനു ലഭിച്ച പെനാൽറ്റി കിക്ക് ഫ്രഞ്ച് താരം കരീം ബെൻസെമ നഷ്ടമാക്കിയത് ആരാധകരെ ഞെട്ടിച്ചു, കാരണം റയൽ മാഡ്രിഡ് കരിയറിൽ ആദ്യമായാണ് ബെൻസെമ പെനാൽറ്റി നഷ്ടപ്പെടുത്തുന്നത്. പിന്നീട് പരിക്ക് പറ്റിയ കരീം ബെൻസെമ 58-മിനിറ്റിൽ മൈതാനം വിടുകയും ചെയ്തു. നിലവിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന ബെൻസെമ, പിസ്ജിയുമായി നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപ് തിരിച്ചെത്തുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
ഈ സമനിലയോടെ ടേബിൾ ടോപ്പേഴ്സായ റയൽ മാഡ്രിഡിന് 22 മത്സരങ്ങളിൽ നിന്ന് 50 പോയന്റായി, രണ്ടാം സ്ഥാനക്കാരായ സെവിയ്യ നാല് പോയന്റ് മാത്രം വ്യത്യാസത്തിലാണ് പിന്നിലുള്ളത്. ഇതോടെ വരാനിരിക്കുന്ന മത്സരങ്ങളെല്ലാം ഇറ്റലിക്കാരനായ കാർലോ ആൻസലോട്ടി പരിശീലിപ്പിക്കുന്ന ലോസ് ബ്ലാങ്കോസിനു നിർണ്ണായകമാണ്.