ഓസ്‌ട്രേലിയ്ക്കെതിരെയേറ്റ പരാജയത്തിന് പിന്നാലെ ഗ്രൗണ്ടിലെ ഇന്ത്യൻ ടീമിന്റെ പിഴവ് കാണിച്ച് സോഷ്യൽ മീഡിയ. രണ്ടാം ഇന്നിംഗിസിലെ അഞ്ചാം ഓവറിലാണ് സംഭവം. ചഹാൽ എറിഞ്ഞ ഓവറിലെ മൂന്നാമത്തെ ബോള്‍ നേരിട്ട ഓസിസ് താരം കാമറോണ്‍ ഗ്രീന്‍ പന്ത് ലൈനിന് അകത്തു നിന്നുകൊണ്ട് സ്വീപ്പ് ഷോട്ടിനു ശ്രമിച്ചു. എന്നാൽ പന്ത് നേരെ ഗ്രീനിന്റെ പാഡിലാണ് പതിച്ചത്. പാഡില്‍ തട്ടിയ ശേഷം ബോള്‍ ലെഗ്‌സൈഡിലേക്കും നീങ്ങി. റണ്ണൊന്നും നേടാന്‍ ഗ്രീനിനോ നോണ്‍ സ്‌ട്രൈക്കറായ സ്റ്റീവ് സ്മിത്തിനോ സാധിച്ചില്ല.
എന്നാല്‍ ഈ ഓവറിനുശേഷം യുസ്വേന്ദ്ര ചഹലെറിഞ്ഞ ബോളിന്റെ റീപ്ലേ സ്‌ക്രീനില്‍ വന്നതോടെ അതൊരു വിക്കറ്റ് ചാൻസ് ആയിരുന്നെന്ന് മനസിലാവുന്നത്. പിച്ച് ചെയ്ത ശേഷം പന്ത് സ്റ്റംപിലേക്കാണ് പോയത് എന്ന് റിപ്ലൈകളിൽ വ്യക്തമായി. ഇത്രയും നല്ല അവസരം ലഭിച്ചിട്ടും അപ്പീൽ ചെയ്യാത്ത ബൗളർ ചാഹലിനോടും കീപ്പർ ദിനേശ് കാർത്തികിനോടും രോഹിത് ചൂടാവുന്നതും സ്‌ക്രീനിൽ വ്യക്തമായി കാണാമായിരുന്നു.
സാധാരണ ഒരു എൽബിഡബ്ല്യൂ ചാൻസ് വ്യക്തമാകുന്നത് ബൗളർക്കോ അല്ലെങ്കിൽ വിക്കറ്റ് കീപ്പർക്കോ ആണ്. എന്നാൽ ഒരു എൽബിഡബ്ല്യൂ സംഭവിച്ചിട്ടും ഇവരാരും അപ്പീൽ ചെയ്തിട്ടുമില്ല. ചാഹലിന്റെ ഓവർ കഴിഞ്ഞതിന് ശേഷം സ്‌ക്രീനിൽ റീപ്ലേയ് കാണിക്കുമ്പോഴാണ് നായകൻ രോഹിത് ശർമ്മയ്ക്കടക്കം കാര്യം മനസിലാവുന്നത്.
കാമറോണ്‍ ഗ്രീന്‍ വെറും 17 റണ്‍സ് മാത്രമെടുത്തു നില്‍ക്കവെയായിരുന്നു ഇന്ത്യയുടെ ഭാഗത്തു നിന്നും ഇത്ര വലിയൊരു അബദ്ധം സംഭവിച്ചത്. ഇന്ത്യയുടെ അബദ്ധത്തിൽ നിന്നും പിടിവള്ളി കിട്ടിയ ഗ്രീൻ പിന്നീട് കത്തികയറുകയിരുന്നു. 30 പന്തിൽ 4 സിക്സറുകളും എട്ട് ബൗണ്ടറികളും പറത്തി ഗ്രീൻ ഓസീസിന്റെ വിജയശില്പിയായി മാറുകയും ചെയ്തു.
ഒരു പക്ഷെ ചഹാലോ കീപ്പർ കാർത്തിക്കോ അത് അപ്പീൽ ചെയ്തിരുന്നു എങ്കിൽ തീർച്ചയായും അമ്പയർ അത് ഔട്ട് വിധിക്കുമായിരുന്നു. ഗ്രീൻ നേരത്തെ പുറത്താകുമായിരുന്നു. ഒരു പക്ഷെ അതിലൂടെ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കാമായിരുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.