ഏകദിന ലോകകപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ബാക്കി. ഏകദിന ലോകക്കപ്പിനിറങ്ങുമ്പോൾ ബിസിസിഐയ്ക്ക് ഏറ്റവും വലിയ തലവേദന നാലാം പൊസിഷനാണ്. ലോകകപ്പിൽ നാലാം പൊസിഷനിൽ ബിസിസിഐ കളിപ്പിക്കാനിരുന്നത് ശ്രേയസ് അയ്യറിനെയാണ്.
നിലവിൽ പരിക്കിൻെറ പിടിയിലാണ് ശ്രേയസ്. ലോകകപ്പിന് മുമ്പ് പരിക്കിൽ നിന്ന് മോചിതനായില്ലെങ്കിൽ പകരം പുതിയ താരത്തെ പരിഗണിക്കേണ്ടി വരും. ഇത്തരത്തിൽ അയ്യറിന് ലോകകപ്പ് നഷ്ടമായാൽ ബിസിസിഐ നാലാം പൊസിഷന് പരിഗണിക്കുന്നത് അഞ്ച് താരങ്ങളെയാണ്.
ബിസിസിഐയുടെ പരിഗണനാ ലിസ്റ്റിൽ ഉള്ളതിൽ മുൻപന്തിയിലുള്ളത് സൂര്യകുമാർ യാദവാണ്. ടി20 ക്രിക്കറ്റിലെ നിലവിലെ ലോക ഒന്നാം നമ്പർ ബാറ്ററായ സൂര്യകുമാർ യാദവിന് ഏകദിന ക്രിക്കറ്റിൽ ഇത് വരെ പ്രതിഭ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. കളിച്ചപ്പോഴൊക്കെ താരം മോശം പ്രകടനമാണ് നടത്തിയത്.എങ്കിലും സൂര്യ പരിഗണനാ പട്ടികയിലുണ്ട്.
ലിസ്റ്റിൽ രണ്ടാമനാണ് സഞ്ജു. ഇതിനോടകം തന്നെ ഏകദിനത്തിൽ സഞ്ജു തൻെറ കളിമികവ് പുറത്തെടുത്തിട്ടുമുണ്ട്. ലോകകപ്പിന് മുമ്പ് കിട്ടുന്ന അവസരങ്ങളിൽ സഞ്ജു മികച്ച പ്രകടനം നടത്തിയാൽ സഞ്ജുവിന് കാര്യങ്ങൾ എളുപ്പമാവും. കൂടാതെ ഋഷഭ് പന്തില്ലാത്ത സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ എന്ന ആനുകൂല്യം കൂടി സഞ്ജുവിനുണ്ട്.
ഐപിഎല്ലിലെ ഗംഭീര പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് ടീമിൽ മടങ്ങിയെത്തിയ അജിൻക്യ രഹാനെയും ബിസിസിഐയുടെ പരിഗണനാ പട്ടികയിലുണ്ട്. കൂടാതെ റിങ്കു സിങ്, തിലക് വർമ്മ എന്നിവരെയും അയ്യർക്ക് പകരക്കാരായി സാധ്യതാ ലിസ്റ്റിൽ ഇടം പിടിക്കാൻ സാധ്യതയുണ്ട്.