ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കാൻ സാധ്യത. ഈ വർഷത്തെ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോൾ ബിസിസിഐയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിലാണ്.
ഇന്ത്യൻ മുൻ നിരയുടെ കാര്യത്തിൽ ബിസിസിഐയ്ക്ക് യാതൊരു തലവേദനയുമില്ല. നായകൻ രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, എന്നിവർ ഓപ്പണിങ് പൊസിഷനിലും മൂന്നാമനായി വിരാട് കോഹ്‌ലിയും ലോകകപ്പ് സ്‌ക്വാഡിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
മധ്യനിരയിൽ സൂര്യകുമാർ യാദവ്. ശ്രേയസ് അയ്യർ എന്നിവരുടെ ബിസിസിഐയുടെ ഓപ്‌ഷനാണ്. എന്നാൽ ബിസിസിഐ തലവേദനയിലാഴ്ത്തുന്നത് വിക്കറ്റ് കീപ്പർമാരുടെ കാര്യമാണ്. ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് കഴിഞ്ഞ വർഷാവസാനം നടന്ന കാറപകടത്തിൽ പരിക്കേറ്റത് മുതൽ ക്രിക്കറ്റ് കളത്തിന് വെളിയിലാണ്. ലോകകപ്പിന് മുൻപ് താരം പൂർണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തുന്ന കാര്യം സംശയത്തിലാണ്.
കെ എൽ രാഹുൽ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരാണ് നിലവിൽ ബിസിസിഐയുടെ മുന്നിലുള്ള വിക്കറ്റ് കീപ്പർമാരുടെ ഓപ്‌ഷൻ. ഇതിൽ ഓപ്പണിങ് മാത്രം കളിച്ച് പയറ്റിയ ഇഷാൻ കിഷനെ ടീമിലെടുക്കാൻ ബിസിസിഐ മുതിരില്ല. കാരണം ഗില്ലും രോഹിതും ഓപ്പണിങ് സ്ഥാനങ്ങൾ ഉറപ്പിച്ചരിക്കുകയാണ്. മധ്യ നിര കൂടി കൈ കാര്യം ചെയ്യാൻ അറിയുന്ന ഒരു വിക്കറ്റ് കീപ്പറെയാണ് ബിസിസിഐയ്ക്ക് ആവശ്യം.
അതിൽ രണ്ട് ഓപ്‌ഷൻ സഞ്ജുവും രാഹുലുമാണ്. ലോകകപ്പ് സ്‌ക്വാഡിൽ രണ്ട് വിക്കറ്റ് കീപ്പർമാരെ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചാൽ സഞ്ജുവിന്റെ തലവര തെളിയും. ഇനി ഒരൊറ്റ കീപ്പറെ മാത്രമാണ് ബിസിസിഐ ഉദ്ദേശിക്കുന്നതെങ്കിൽ പ്രകടനത്തിൽ രാഹുലിനെ മറികടക്കാൻ സഞ്ജുവിന് സാധിക്കണം. എങ്കിൽ മാത്രമേ സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ സാധിക്കുകയുള്ളു.