ഒരു ക്ലബ്ബെന്ന നിലയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വീകരിച്ച നിലപാടുകൾക്ക് ആരാധകരുടെ ഭാഗത്ത് നിന്നും സമ്മിശ്ര അഭിപ്രായങ്ങളാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ സഹൽ അബ്ദുൽ സമദുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ ചർച്ചകളിൽ പോലും സഹലിനെ വിൽക്കണമെന്ന കാര്യത്തിൽ അനുകൂല അഭിപ്രായങ്ങളുള്ളവരും പ്രതികൂല അഭിപ്രായങ്ങളുമുള്ളവരുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒന്നടങ്കം വിയോജിക്കുകയും ബ്ലാസ്റ്റേഴ്സിന്റെ മണ്ടൻ തീരുമാനമായി കണക്കാക്കുന്നതുമായ ഒരു കാര്യമുണ്ട്.
ബ്ലാസ്റ്റേഴ്‌സ് കൈവിട്ട നവോറം മഹേഷ് സിങിന്റെ കാര്യം തന്നെയാണത്. ദേശീയ കുപ്പായത്തിൽ മിന്നും ഫോമിൽ പന്ത് തട്ടുന്ന ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് നവോറം മഹേഷ് സിങ്. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ വാനുവാടുവിനെതിരേ 90 മിനിറ്റും നവോറം മഹേഷ് സിങ് ഇന്ത്യക്കായി കളത്തിലുണ്ടായിരുന്നു. സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ കന്നി രാജ്യാന്തര ഗോളും നവോറം മഹേഷ് സിങ് സ്വന്തമാക്കി.
2020 മുതൽ 2022 വരെ കേരളാ ബ്ലാസ്റ്റേഴ്സിലുണ്ടായ താരമാണ് മഹേഷ് സിങ്. 2020 ല്‍ ഐ ലീഗ് ക്ലബ്ബായ ഷില്ലോങ് ലാജോങ്ങില്‍ നിന്നാണ് നവോറം മഹേഷ് സിങിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ബി ടീമിനായി മൂന്ന് മത്സരങ്ങളില്‍ ഒരു ഗോള്‍ സ്വന്തമാക്കിയെങ്കിലും സീനിയർ ടീമിൽ താരം ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ല.
ബ്ലാസ്‌റ്റേഴ്‌സിന്റെ കരാറില്‍ ആയിരിക്കേ ഐ ലീഗ് ക്ലബ്ബായ സുദേവ ഡല്‍ഹി എഫ് സിക്കും ഐ എസ് എല്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനും വേണ്ടി താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചിരുന്നു. 2021 – 2022 ല്‍ ഈസ്റ്റ് ബംഗാളിനായി 18 മത്സരങ്ങളില്‍ രണ്ട് ഗോള്‍ സ്വന്തമാക്കിയതോടെ താരത്തിനെ സ്വന്തമാക്കാന്‍ ഈസ്റ്റ് ബംഗാള്‍ ക്ലബ് തീരുമാനിച്ചു. പിന്നീട് ഈസ്റ്റ് ബംഗാളിനായി 42 മത്സരങ്ങളില്‍ ഏഴ് ഗോളും ഏഴ് അസിസ്റ്റും നടത്തി. ഈ പ്രകടനം താരത്തെ ദേശീയ ടീമിലും എത്തിച്ചു.
ബ്ലാസ്റ്റേഴ്‌സ് അവസരം പോലും നൽകാതെ പാഴാക്കിയ ടാലന്റായാണ് മഹേഷ് സിംഗിനെ പലരും കണക്കാക്കുന്നത്. കെജിഎഫിന്റെ ഭാഷയിൽ പറഞ്ഞാൽ സ്വർണത്തിന്റെ പെട്ടിയിൽ ബ്ലാസ്റ്റേഴ്‌സ് അന്ന് ചില്ലറ കാശിടാനാണ് വെച്ചത്. ഈസ്റ്റ് ബംഗാൾ ആ സ്വർണപെട്ടി ഉപയോഗപ്രദമായി ഉപയോഗിക്കുകയും ചെയ്തു.