ഐപിഎൽ പതിനാറാം സീസൺ പ്ലേ ഓഫ് ലൈനപ്പ് പൂർത്തിയായിരിക്കുകയാണ്. ആവേശകരമായ ആദ്യ റൗണ്ട് മത്സരങ്ങൾക്കൊടുവിൽ ഇന്നലെയാണ് പ്ലേ ഓഫിന്റെ വ്യക്തമായ രൂപം തെളിഞ്ഞത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്, മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ്, ലക്നൗ സൂപ്പർ ജയന്റ്സ്, മുംബൈ ഇന്ത്യൻസ് എന്നീ നാലു ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടിയിരിക്കുന്നത്.
പ്ലേ ഓഫ് യോഗ്യത നേടിയവരിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിനാണ്. പ്ലേ ഓഫിലെ കണക്കിലെ കളികളാണ് ചെന്നൈക്ക് അനുകൂലമാകുന്നത്. 14 മത്സരങ്ങളിൽ 17 പോയിന്റ്റുമായാണ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി ചെന്നൈ പ്ലേ ഓഫിന് യോഗ്യത നേടിയത്.
ഐപിഎല്ലിലെ കഴിഞ്ഞ 15 സീസണുകളുടെയും ചരിത്രം പരിശോധിച്ചാൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയത് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായവരാണ്. ഏഴ് തവണയാണ് ലീഗ് ഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരായ ടീം ഐപിഎല്ലിൽ കിരീടമുയർത്തിയത്. ഇത് കണക്കുകളിലെ കളിയിൽ ചെന്നൈയ്ക്ക് ആത്മവിശ്വാസം നൽകുന്നു.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായവർ ഇതുവരെ അഞ്ചു തവണയാണ് കിരീടം നേടിയിട്ടുള്ളത്. പട്ടികയിൽ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തവർ ഇതുവരെ രണ്ടുതവണ ചാമ്പ്യൻമാരായിട്ടുണ്ട്. പട്ടികയിലെ നാലാം സ്ഥാനക്കാർ ഇതുവരെ ഒരേയൊരു തവണ മാത്രമാണ് കിരീടമുയർത്തിയത്.
പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് കിരീട ജേതാക്കളെ നിർണയിക്കുന്നതെങ്കിലും കണക്കിലെ ഈ കളികൾ ടീമുകൾക്ക് അനുകൂല ഘടകമാകുന്നു.