ടി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് നടന്ന പാകിസ്ഥാൻ- അമേരിക്ക മത്സരത്തിൽ അമേരിക്കയ്ക്ക് മിന്നും ജയം. സൂപ്പർ ഓവറിലാണ് അമേരിക്കയുടെ ജയം.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കുകയായിരുന്നു. 43 പന്തില്‍ 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്ക നായകൻ മോനാക് പട്ടേലിന്റയെയും (38 പന്തിൽ 50) ആൻഡ്രിയാസ് ഗൗസിന്റെയും (26 പന്തിൽ 35) ബാറ്റിംഗ് കരുത്തിൽ സ്‌കോർ സമനിലയിലാക്കുകയിരുന്നു. അവസാന ഓവറിൽ 15 റൺസായിരുന്നു അമേരിക്കയ്ക്ക് വേണ്ടിയിരുന്നത്. ഹാരിസ് റൗഫ് എറിഞ്ഞ ഓവറിൽ അമേരിക്ക 14 റൺസ് നേടുകയായിരുന്നു. അവസാന പന്തിൽ 5 റൺസ് വേണ്ടിയിരിക്കെ ഒരു ബൗണ്ടറി നേടിയാണ് അമേരിക്ക മത്സരം സമനിലയിലാക്കിയത്.
ഇതോടെ മത്സരം സൂപ്പർ ഓവറിൽ എത്തുകയായിരുന്നു. സൂപ്പർ ഓവറിൽ മുഹമ്മദ് ആമിർ എറിഞ്ഞ ഓവറിൽ 18 റൺസാണ് അമേരിക്ക നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 13 റൺസെടുക്കാനേ കഴിഞ്ഞുള്ളു.
ഇതോടെ കളിച്ച രണ്ട് മത്സരങ്ങളിലും വിജയവുമായി അമേരിക്ക 4 പോയിന്റോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഇതോടെ സൂപ്പർ എട്ടിലേക്ക് അടുത്തിരിക്കുകയാണ് അമേരിക്ക.