in

മേജർ ടൂർണമെന്റ് ഫൈനലുകളിൽ വിരാട് കോഹ്‌ലി പരാജയപ്പെടുന്നത് എന്തുകൊണ്ട്

Kohli Rohit

എന്തുകൊണ്ട് മേജർ ടൂര്ണമെന്റുകളുടെ ഫൈനൽ/സെമിഫൈനൽ മത്സരങ്ങളിൽ വിരാട് കോഹ്‌ലിക്ക് തിളങ്ങാനാകുന്നില്ല… സച്ചിൻ ടെണ്ടുൽക്കർ കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവുമധികം പ്രതീക്ഷ അർപ്പിക്കുന്ന താരമാണ് കോഹ്ലി. പക്ഷെ പലപ്പോഴും നിർണായക സമയത്ത് കോഹ്ലി എന്ന കളിക്കാരൻ/കോഹ്ലി എന്ന ക്യാപ്റ്റൻ പരാജയപ്പെടുന്നു.


ഐസിസി റാങ്കിങ് ടേബിളിൽ, ഏകദിനത്തിൽ രണ്ടാം സ്ഥാനവും, ടെസ്റ്റിൽ നാലാം സ്ഥാനവും, ടി20 യിൽ അഞ്ചാം സ്ഥാനവും അലങ്കരിക്കുന്ന താരമാണ് കോഹ്ലി. എന്നിട്ടും വേണ്ട സമയത്ത് മികച്ച ഇന്നിംഗ്സ് കാഴ്ച വെക്കാൻ കോഹ്‌ലിക്ക് സാധിക്കുന്നില്ല.

2011 ലോകകപ്പ് ഫൈനൽ കളിക്കുമ്പോൾ, കോഹ്ലി ഇന്ത്യൻ ടീമിലെ ഒരു സാധാരണ കളിക്കാരൻ മാത്രമായിരുന്നു. കൊഹ്‍ലിയെക്കാൾ നമ്മൾ പ്രതീക്ഷ വെച്ച മറ്റു താരങ്ങൾ ടീമിൽ ഉണ്ടായിരുന്നു. എന്നാൽ ആ മത്സരത്തിൽ 35 റൺസ് മാത്രമേ കോഹ്ലി നേടിയുള്ളു എങ്കിലും, ആ ഇന്നിംഗ്‌സും ഗംഭീറുമൊത്തുള്ള കൂട്ടുകെട്ടും ടീമിന് നിർണായകമായിരുന്നു.

Virat Kohli.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. (Getty Images)

2012 ലാണ് കൊഹ്‌ലിയിൽ നിന്നും ഏറ്റവും മികച്ച ഇന്നിങ്‌സുകൾ പിറന്നത്. ശ്രീലങ്കക്കെതിരെ ഹൊബാർട്ടിൽ 86 പന്തിൽ നേടിയ 133*, പാകിസ്താനെതിരെ ധാക്കയിൽ നേടിയ 183*(148) എല്ലാം ആ വര്ഷത്തിലായിരുന്നു. ആ രണ്ട് ഇന്നിങ്‌സുകൾക്കും ഇന്ത്യൻ ടീമിനെ ഫൈനലിൽ എത്തിക്കാൻ സാധിച്ചില്ലെങ്കിലും, അതോടെ സച്ചിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി കോഹ്ലി യെ ഇന്ത്യക്കാർ കണ്ടു തുടങ്ങി.

2013 ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോഹ്ലി നേടിയ 43(34) ഇന്ത്യൻ വിജയത്തിന് നിർണായകമായി

2014 ടി20 ഫൈനലാണ് അടുത്തതായി ഇന്ത്യ കളിച്ച മേജർ ഫൈനൽ. അന്ന് ശ്രീലങ്കക്കെതിരെ 58 പന്തിൽ 77 റൺസുമായി കോഹ്ലി മികച്ച ഫോമിൽ കളിച്ചെങ്കിലും യുവരാജ് സിംഗിന്റെ ഒരു മോശം ഇന്നിംഗ്സ് ഇന്ത്യ പരാജയപ്പെടുന്നതിനു കാരണമായി.

ഇന്ത്യ മികച്ച ഫോമിൽ കളിച്ച ടൂർണമെന്റ് ആയിരുന്നു 2015 ലോകകപ്പ്. എന്നാൽ ആസ്‌ട്രേലിയക്കെതിരെ സെമിഫൈനലിൽ കോഹ്‌ലിക്ക് നേടാനായത് 1 റൺ മാത്രം. 2016 ടി20 ലോകകപ്പ് സെമിയിൽ 47 പന്തിൽ 89 റൺസുമായി കോഹ്ലി നിറഞ്ഞു നിന്നെങ്കിലും സിമ്മൺസിന്റെയും റസ്സലിന്റെയും കൈക്കരുത്തിൽ വെസ്റ്റ് ഇൻഡീസ് ആ മത്സരം വിജയിച്ചു.

2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ. ഇന്ത്യ വിജയമുറപ്പിച്ച മത്സരം. പക്ഷെ ഫാഖർ സമാന്റെ തോളിലേറി 339 എന്ന വിജയലക്ഷ്യം പാക്കിസ്ഥാൻ ഇന്ത്യക്ക് മുൻപിൽ വെച്ച് നീട്ടിയപ്പോൾ കൊഹ്‌ലിയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഒരുപാട് പ്രതീക്ഷിച്ചു. പക്ഷെ 5 റൺസിൽ നിൽക്കേ കോഹ്ലി നൽകിയ അവസരം പാക്കിസ്ഥാൻ ഫീൽഡർ പാഴാക്കിയെങ്കിലും, അത് മുതലാക്കാൻ ആകാതെ തൊട്ടടുത്ത പന്തിൽ വീണ്ടും ക്യാച് നൽകി പുറത്തായ കൊഹ്‍ലിയെയാണ് നമുക്ക് കാണാനായത്.

2019 ലോകകപ്പ് സെമി. അവിടെയും മികച്ച ഒരു ഇന്നിംഗ്സ് കളിച്ച് ടീമിനെ വിജയത്തിൽ എത്തിക്കാൻ ആകാതെ 1 റണ്ണുമായി പുറത്താകാൻ ആയിരുന്നു കോഹ്‌ലിയുടെ വിധി. ഐപിൽ ലും സ്ഥിതി വ്യത്യസ്തമല്ല. എത്രയോ വര്ഷങ്ങളായി റോയൽ ചലഞ്ചേഴ്സിനെ കോഹ്ലി നയിക്കുന്നു.. പക്ഷെ.. ഇതുവരെ ടീമിന് കപ്പ് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.

അവസാനം ഇതാ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും തന്റെ തലവര മാറ്റിയെഴുതാൻ കോഹ്‌ലിക്ക് കഴിഞ്ഞില്ല. കോഹ്ലി, ഞങ്ങൾ ഒരുപാട് ഒരുപാട് നിന്നിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. ടെസ്റ്റ് തുടങ്ങും മുൻപ്, ഒരു മാച്ച് വിന്നിങ് ഇന്നിഗ്‌സാണ് പ്രതീക്ഷിച്ചതെങ്കിൽ, രണ്ടാം ഇന്നിഗ്‌സിൽ ഒരു മാച്ച് സേവിങ് ഇന്നിംഗ്സ് എങ്കിലും ഉണ്ടാകുമെന്ന് ഞങ്ങൾ കരുതി. പക്ഷെ രണ്ടും അസ്ഥാനത്തായി.

എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. അമിത പ്രതീക്ഷകളുടെ ഭാരമാണോ, അതോ ക്യാപ്റ്റൻ സ്ഥാനം നൽകുന്ന പ്രഷർ ആണോ… അത് എന്ത് തന്നെയായാലും ഇത്രയും മികച്ച കളിക്കാരൻ ഉണ്ടായിട്ടും നിർണായക സമയത്ത് ടീമിന് പ്രയോജനപ്പെടുന്നില്ല എന്നത് ഒരു സത്യമാണ്.

കോഹ്‌ലിയും ഒരു മനുഷ്യനാണ്. നമ്മളെപ്പോലെ മജ്ജയും മാംസവും വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു മനുഷ്യൻ. ഇങ്ങനെ ഒരു കുറവ് അദ്ദേഹത്തിന് ഉണ്ട് എന്ന് സമ്മതിക്കുമ്പോൾ തന്നെ, ഈ കുറവ് ഉണ്ടെന്ന് അറിഞ്ഞിട്ടും അത് പരിഹരിക്കാൻ ടീം മാനേജ്‌മന്റ് എന്ത് ചെയ്തു എന്നത് ഒരു ചോദ്യമാണ്. എത്രയോ മികച്ച മനഃശാസ്ത്രജ്ഞർ, കൗൺസിലർമാർ ഉള്ള രാജ്യമാണ് ഇന്ത്യ. അവരിൽ ആരുടെയെങ്കിലും സഹായത്തോടെ കോഹ്‌ലിക്ക്, ഈ പ്രശ്നത്തിൽ നിന്ന് മോചനം നേടാവുന്നതല്ലേ ഉള്ളൂ.. രവി ശാസ്ത്രി എന്ന കോച്ച് ഇക്കാര്യത്തിൽ എന്ത് സമീപനം സ്വീകരിക്കുന്നു എന്നത് അറിയാൻ താല്പര്യമുണ്ട്.

Dhoni Yuvi and Kohli

(ഈ പോസ്റ്റ് വായിച്ച് ഞാൻ ഒരു കോഹ്ലി വിരോധിയാണ് എന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ, അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്. അതിനു ഞാൻ ഉത്തരവാദിയല്ല. കോഹ്ലി എന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ നക്ഷത്രം, വിരമിക്കുന്നതിനു മുൻപ്, അദ്ദേഹത്തിന്റെ മികവിൽ ഒരു ഐസിസി ട്രോഫി എങ്കിലും ഇന്ത്യ ഉയർത്തിയിരിക്കണം എന്ന് അങ്ങേയറ്റം ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ).

തള്ളിപ്പറഞ്ഞവരെ കൊണ്ട് കൈയ്യടിച്ച ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മുറെ ജംഷഡ് പൂരിലേക്ക്

ചരിത്രംകുറിച്ച് മലയാളികളുടെ സ്വർണ്ണമത്സ്യം സാജൻ പ്രകാശ്.