ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണെന്നു വെളിപ്പെടുത്തി ബാഴ്സലോണ ക്യാപ്റ്റനായ സ്പാനിഷ് താരം ജെറാർഡ് പിക്വ. കഴിഞ്ഞ ദിവസം നടന്ന ഒരു ടി. വി ഷോക്കിടെയാണ് 34-കാരനായ ജെറാർഡ് പിക്വ ഇക്കാര്യം തുറന്നു പറയുന്നത്.
തന്റെ പ്രിയസുഹൃത്തും മുൻ സഹതാരവുമായ ലയണൽ മെസ്സിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്നു പിക്വ പറഞ്ഞു. ലയണൽ മെസ്സി നേടിയ ഏഴ് ബാലൻ ഡി ഓർ പുരസ്‌കാരങ്ങൾ അത് കൃത്യമായി തെളിയിക്കുന്നുണ്ടെന്നും പിക്വ കൂട്ടിച്ചേർത്തു.
“എനിക്ക് 13 വയസ്സുള്ളപ്പോൾ മുതൽ ഞാൻ മെസ്സിയുമായി ഡ്രസ്സിംഗ് റൂം പങ്കിട്ടുതുടങ്ങി. മെസ്സി ഏതാണ്ട് എനിക്ക് ഒരു സഹോദരനെപ്പോലെയാണ്. മെസ്സി ബാഴ്സ വിട്ടത് കായികവും വ്യക്തിപരവുമായ തലത്തിൽ വളരെ ബുദ്ദിമുട്ടുള്ളതായിരുന്നു. ഈ വർഷം കാര്യങ്ങൾ മികച്ച രീതിയിൽ ആരംഭിച്ചിട്ടില്ല, കാരണം ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ബാഴ്സലോണ വിട്ടുപോയത്.”
“ഏഴാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം, ലിയോ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ചവനാണെന്ന് കാണിക്കുന്നതിൽ നിർണായകമാണ്. പാരീസിലെ ജീവിതം നിങ്ങൾ (മെസ്സി) ആസ്വദിക്കൂ… നമ്മുടെ പാതകൾ വേർപിരിഞ്ഞു, പക്ഷേ അവ ഒരു ഘട്ടത്തിൽ വീണ്ടും ഒത്തുചേരും.” – എന്നാണ് പിക്വ പറഞ്ഞത്.
ബാഴ്സലോണ ക്ലബ്ബുമായുള്ള കരാർ 2021-ൽ അവസാനിച്ചതിനെ തുടർന്ന്, പുതിയ കരാർ നൽകാൻ കഴിയില്ല എന്ന് ബാഴ്സലോണ ക്ലബ് നേതൃത്വം അറിയിച്ചതോടെയാണ് 21 വർഷം നീണ്ട ഇതിഹാസ സമാനമായ ബാഴ്സലോണ കരിയർ ലയണൽ മെസ്സിയുടെ മുന്നിൽ അവസാനിച്ചത്. 2021 സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് വമ്പന്മാരായ PSG ക്ലബ്ബിലേക്കാണ് ലയണൽ മെസ്സി ഫ്രീ ട്രാൻസ്ഫറിലൂടെ ചേക്കേറിയത്.