പോർച്ചുഗീസ് ഫുട്ബോൾ ടീം നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന് ഫോൺ നൽകാത്തത് എന്തുകൊണ്ടാണെന്ന് പലർക്കും അത്ഭുതമുണ്ടാക്കിയ കാര്യമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായികതാരം കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
കഴിഞ്ഞ ദിവസങ്ങളിൽ അവധിദിനങ്ങൾ ആഘോഷിക്കാൻ ദുബായിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, ദുബായിലെ അൽ വസൽ പ്ലാസയിൽ വെച്ച് നടന്ന ചടങ്ങിൽ നേരത്തെ പ്രഖ്യാപിച്ച ഗ്ലോബ് സോകറിന്റെ ഏറ്റവും മികച്ച ഗോൾസ്കോറർക്കുള്ള അവാർഡ് ഏറ്റുവാങ്ങിയിരുന്നു.
ആരാധകർ ഏറെ ഒഴുകിയെത്തിയ ഈ ചടങ്ങിനിടെ പുതുതലമുറയിലെ ടെക്നോളജിയെ കുറിച്ച് റൊണാൾഡോയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് യുവതലമുറയ്ക്ക് ഗാഡ്‌ജെറ്റുകളോട് കൂടുതൽ അടുപ്പമുണ്ടെന്നാണ്. ഇതിന് ഉദാഹരണമായാണ് തന്റെ മകന്റെ കാര്യവും ക്രിസ്റ്റ്യാനോ റൊണാൾഡോ സൂചിപ്പിക്കുന്നത്.
“തീർച്ചയായും സാങ്കേതികവിദ്യ ഒരുപാട് ഉപകാരമുള്ളതാണ്. ഇത് എന്നെയും ഇവിടെയുള്ള ആളുകളെയും ലോകം മുഴുവനുമുള്ള ആളുകളെയും ഒരുപാട് സഹായിക്കുന്നുണ്ട്. നമ്മൾ അത് പ്രയോജനപ്പെടുത്തണമെന്ന് ഞാൻ കരുതുന്നു, പക്ഷേ നമ്മൾ അതിനോട് അഭിനിവേശം കാണിക്കരുത്.”
“ഞാൻ നിങ്ങൾക്ക് അതിന് ഒരു ഉദാഹരണം നൽകാം, എന്റെ മൂത്ത കുട്ടിക്ക് ഉടൻ തന്നെ 12 വയസ്സ് തികയും. അവൻ എന്നോട് എല്ലായിപ്പോഴും ‘ഡാഡി, എനിക്ക് ഫോൺ തരാമോ, എനിക്ക് ഫോൺ തരാമോ, എനിക്ക് ഫോൺ ലഭിക്കുമോ?” എന്നിങ്ങനെ ചോദിക്കും, ഞാൻ അവനോട് പറയും ‘ക്രിസ്റ്റ്യാനോ (ജൂനിയർ) നിനക്ക് സമയമുണ്ട്’ “. – ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
തന്റെ മകന് ഫോൺ നൽകാത്തതിന് കാരണമായി ഈ ചെറുപ്രായത്തിൽ തന്നെ സാങ്കേതികവിദ്യയോട് അഭിനിവേശം ഉണ്ടാകാതിരിക്കാനാണെന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൂചിപ്പിച്ചത്. ഈ വർഷം ജൂണിലാണ് ‘ക്രിസ്റ്റ്യാനീനോ’ എന്ന് നിക്ക്നെയിമുള്ള ക്രിസ്റ്റ്യാനോ ജൂനിയറിന് 12 വയസ്സ് തികയുന്നത്. അതേസമയം ഫെബ്രുവരി മാസത്തിൽ 37 വയസ്സ് തികയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ലോകത്തിലെ മികച്ച ലീഗിൽ സൂപ്പർ ഫോമിൽ കളിച്ചുകൊണ്ടിരിക്കുകയാണ്.