കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായിരുന്ന ജഡേജയെ നായക സ്ഥാനത്ത് നിന്നും മാറ്റി ധോണിക്ക് വീണ്ടും നായക സ്ഥാനം നൽകിയത് മുതൽ പ്രചരിച്ച വാർത്തയായിരുന്നു ജഡേജ ചെന്നൈ വിടുമെന്ന്. ജഡേജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ചെന്നൈയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതോടെ അഭ്യൂഹങ്ങൾക്ക് ശക്തിയേറി. നായക സ്ഥാനത്ത് നിന്നും തന്നെ മാറ്റിയത് ജഡേജയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്നും അതിനാൽ ജഡേജ ചെന്നൈ വിടാൻ ഒരുങ്ങുന്നു എന്നും വാർത്തകൾ പരന്നു.
ഇത്തരത്തിൽ ചെന്നൈയുമായും ജഡേജയുമായും ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ കാര്യങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ജഡേജയെ ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന് തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ നിലപാട്.പ്രമുഖ കായിക മാധ്യമമായ ക്രിക്ക്ബസ് ആണ് ചെന്നൈ മാനേജ്‌മെന്റിനെ ഉദ്ധരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗുജറാത്ത് ടൈറ്റൻസ് താരം ശുഭമാൻ ഗില്ലിനെ ഗുജറാത്ത് ചെന്നൈയ്ക്ക് കൈമാറുന്നുവെന്നും പകരം ജഡേജയെ ഗുജറാത്തിന് നൽകുമെന്നും വാർത്തകളുണ്ടായിരുന്നു. അക്കാര്യവും ചെന്നൈ മാനേജ്‌മെന്റ് നിഷേധിക്കുന്നുണ്ട്. ഇരു ടീമുകളും ഇങ്ങനെയൊരു നീക്കം നടത്തിയിട്ടില്ല എന്നും ചെന്നൈ വ്യക്തമാക്കി.
ഡൽഹി ക്യാപിറ്റൽസ് ഉൾപ്പെടെ മറ്റ് ചില ടീമുകൾ ജഡേജയ്ക്കായി സമീപിച്ചിരുന്നുവെന്നും പക്ഷേ, ജഡേജയെ വിട്ടുകൊടുക്കില്ല എന്നും ചെന്നൈ മാനേജ്‌മെന്റ് അംഗത്തെ ഉദ്ധരിച്ച് ക്രിക്ക്ബസ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതെ സമയം അടുത്ത വർഷത്തെ ഐപിഎല്ലിനായുള്ള മിനി ലേലം ഈ ഡിസംബറിൽ നടക്കും. ഡിസംബർ 16നാവും ലേലം എന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. എവിടെ വച്ചാവും ലേലം നടക്കുക എന്ന് വ്യക്തമല്ല. വരുന്ന സീസൺ മുതൽ ഐപിഎൽ വീണ്ടും പഴയ ഹോം- എവേ രീതിയിലാവും നടത്തുക എന്ന് നേരത്തേ ബിസിസിഐ അറിയിച്ചിരുന്നു.