ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാകാനുള്ള അവസരം തനിക്കുണ്ടായിരുന്നുവെന്നും, എന്നാൽ താൻ അത് വേണ്ടെന്നു വെച്ചതായി വെളിപ്പെടുത്തിരിക്കുകയാണ് കഴിഞ്ഞ ദിവസം ബാഴ്സലോണ പരിശീലക സ്ഥാനമേറ്റെടുത്ത സാവി ഹെർണാണ്ടസ്.
അടുത്ത വർഷം ലോകകപ്പ് വരെ ടിറ്റെയുടെ കോച്ചിംഗ് സ്റ്റാഫിൽ ചേരാനും തുടർന്ന് ഖത്തർ ലോകകപ്പിന് ശേഷം ടിറ്റെയുടെ പകരക്കാരനായി ബ്രസീൽ ദേശീയ ടീമിന്റെ ഹെഡ് കോച്ചായി പ്രവർത്തിക്കാനും സാവിക്ക് അവസരമുണ്ടായിരുന്നു. എന്നാൽ, അപ്പോൾ ഖത്തർ ക്ലബ്ബിൽ തുടരാനും തന്റെ പ്രിയപ്പെട്ട ക്ലബ്ബായ ബാഴ്സലോണ വിളിക്കുമെന്ന ആത്മവിശ്വാസം സാവിക്കുണ്ടായിരുന്നു .
“ഞാൻ ബ്രസീലുമായി സംസാരിച്ചുവെന്നത് ശരിയാണ്, ടിറ്റെയെ സഹായിക്കുകയും ലോകകപ്പിന് ശേഷം ടീമിനെ ഏറ്റെടുക്കുകയും ചെയ്യുക എന്നതായിരുന്നു ആശയം . എന്റെ സ്വപ്നം ബാഴ്‌സലോണയിൽ വരുക എന്നതായിരുന്നു . ഞാൻ തയ്യാറാണെന്ന് തോന്നുന്നു, വളരെ ആത്മവിശ്വാസമുണ്ട്, ഇതാണ് ആ നിമിഷമെന്ന് എനിക്ക് തോന്നുന്നു.” – തന്റെ ബാഴ്‌സലോണ അവതരണത്തിൽ സാവി പറഞ്ഞു .
പ്രത്യേകിച്ച് ഖത്തറിലെ ഒരു ക്ലബ്ബിനെ മാത്രം പരിശീലിപ്പിച്ചതിന് ശേഷം ബ്രസീൽ പോലെയുള്ള ഒരു മികച്ച ടീമിന്റെ ഓഫർ നിരസിച്ചതായി പല പരിശീലകർക്കും പറയാൻ ബുദ്ദിമുട്ടുള്ള കാര്യം തന്നെയാണ്. പക്ഷേ, ക്യാമ്പ് നൗവുമായുള്ള സാവിയുടെ സ്നേഹബന്ധത്തിന്റെ വില അത്രത്തോളം അധികമാണ് .
ഖത്തർ ക്ലബ്ബ് അൽ സദ്ദിനൊപ്പം തന്റെ രണ്ടര വർഷത്തിനിടെ ഏഴ് ട്രോഫികൾ നേടിയ സ്പാനിഷ് താരം ഇപ്പോൾ തന്റെ വിധിയാണെന്ന് പലരും കരുതുന്നത് നിറവേറ്റുന്നതിനായി തന്റെ നാട്ടിലേക്ക് മടങ്ങുന്നു.