ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് കളിക്കാനെത്തുകയാണ് ഉഗാണ്ട. അവരുടെ ചരിത്രത്തിലെ ആദ്യ ലോകക്കപ്പാണിത്. എന്നാൽ ആദ്യ ലോകകപ്പിനെത്തിയ ഉഗാണ്ടയെ കണ്ണുരുട്ടി പേടിപ്പിച്ചിരിക്കുകയാണ് ഐസിസി. കാരണം അവരുടെ ജേഴ്‌സി തന്നെയാണ്.
മഞ്ഞയ്ക്കൊപ്പം ഉഗാണ്ടയുടെ ദേശീയ പക്ഷിയായ ഗ്രേ ക്രൗണ്‍ഡ് ക്രെയ്‌നില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, വര്‍ണാഭമായ തൂവലുകള്‍ നിറഞ്ഞ കൈകളോടു കൂടിയുള്ള ജഴ്‌സിയാണ് ഉഗാണ്ടയുടേത്. ലോകകപ്പ് ജഴ്‌സിയുടെ ഡിസൈന്‍ തെരഞ്ഞെടുക്കാനായി ഈ വര്‍ഷം ആദ്യം ഉഗാണ്ട പൊതുജനങ്ങള്‍ക്കായി ഒരു മത്സരം തന്നെ ഏര്‍പ്പെടുത്തിയിരുന്നു. ഈ മത്സരത്തിലാണ് ഉഗാണ്ട അവരുടെ ജേഴ്‌സി തിരഞ്ഞെടുത്തത്.
വാന്യാമ മാംഗേനി എലിജാ എന്നയാളുടെ ഡിസൈനാണ് ഉഗാണ്ട അപെക്‌സ് ക്രിക്കറ്റ് ബോഡി തെരഞ്ഞെടുത്തത്. എന്നാൽ ജേഴ്സിയിലെ കൈയുടെ ഭാഗത്തെ വര്‍ണാഭമായ തൂവലുകള്‍ നിറഞ്ഞ ഡിസൈൻ ഉപയോഗിച്ചാൽ സ്‌പോണ്‍സര്‍മാരുടെ ലോഗോയ്ക്ക് ശ്രദ്ധ ലഭിക്കുന്നത് ഇല്ലാതാക്കുമെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. ഇതോടെയാണ് ഉഗാണ്ടയുടെ ജേഴ്സി മാറ്റാൻ ഐസിസി നിദേശിച്ചത്.
നിലവിൽ കൈയ്യിന്റെ ഭാഗത്തെ തൂവലുകള്‍ നിറഞ്ഞ ഡിസൈൻ ഭാഗം മാറ്റി മുഴുവനും മഞ്ഞനിറമാക്കിയിരിക്കുകയാണ് ഉഗാണ്ട. ഇതോടെ ഓസ്‌ട്രേലിയയുടെ ജേഴ്സിക്ക് സമാനമായിരിക്കുകയാണ് ഉഗാണ്ടയുടെ ജേഴ്സി.
അതേ സമയം, സിംബാവെ അടക്കമുള്ള കരുത്തരെ മറികടന്നാണ് ഉഗാണ്ട ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസ്, പപ്പുവ ന്യൂ ഗിനിയ, ന്യൂസിലാൻഡ്, അഫ്ഘാൻ എന്നിവരടങ്ങുന്ന ഗ്രൂപ് സിയിലാണ് ഉഗാണ്ട. ജൂൺ നാലിന് അഫ്ഘാനെതിരെയാണ് ഉഗാണ്ടയുടെ ആദ്യ മത്സരം.