പാരീസ് സെന്റ് ജെർമെയ്ൻ ക്ലബ്ബ് വിട്ടുകൊണ്ട് റയൽ മാഡ്രിഡിലേക്ക് പോകാൻ കൈലിയൻ എംബാപ്പെയെ താൻ ഉപദേശിച്ചതായി സ്വീഡിഷ് താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് വെളിപ്പെടുത്തി. എന്നാൽ അതേസമയം കയ്ലിയൻ എംബാപ്പെയെ വിൽക്കരുതെന്ന് PSG പ്രസിഡന്റിനോട് താൻ പറഞ്ഞതായും ഇബ്രാഹിമോവിച്ച് പറയുന്നുണ്ട്.
നിരവധി വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള ഇബ്രാഹിമോവിച്ച്, നിലവിൽ എ.സി മിലാനൊപ്പം തന്റെ 40-ആം വയസ്സിലും ഫുട്ബോൾ കളിക്കുകയാണ്. എന്നാൽ 2012 നും 2016 നും ഇടയിൽ PSG-യിൽ നാല് വർഷം അദ്ദേഹം ചെലവഴിച്ചു. ബാഴ്സലോണ ക്ലബ്ബിന് വേണ്ടി രണ്ട് വർഷം കളിച്ചെങ്കിലും റയൽ മാഡ്രിഡിനായി ഇതുവരെ അദ്ദേഹം കളിച്ചിട്ടില്ല.
“PSG ക്ലബ് വിടാൻ ഞാൻ എംബാപ്പെയെ ഉപദേശിച്ചു എന്നത് ശരിയാണ്. റയൽ മാഡ്രിഡിലേതുപോലെ കൂടുതൽ ഘടനാപരമായ അന്തരീക്ഷം എംബാപ്പെയ്ക്ക് ആവശ്യമാണ്. എന്നാൽ അതേസമയം കയ്ലിയൻ എംബാപ്പയെ വിൽക്കരുതെന്ന് ഞാൻ PSG പ്രസിഡന്റിനോട് പറഞ്ഞു.” – എന്നാണ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച് പറഞ്ഞത്.
മൊണാക്കോയിൽ നിന്ന് PSG യിൽ ചേർന്നതിന് ശേഷം 190 മത്സരങ്ങളിൽ നിന്ന് 141 ഗോളുകൾ എംബാപ്പെ നേടിയിട്ടുണ്ട്. ഫ്രഞ്ച് ദേശീയ ടീമിനായി 53 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്. PSG യിൽ 180 മത്സരങ്ങളിൽ നിന്നായി 156 ഗോളുകളാണ് ഇബ്രാഹിമോവിച്ച് നേടിയത്. സ്വീഡിഷ് ദേശീയ ടീമിനായി 120 മത്സരങ്ങളിൽ നിന്ന് 62 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.