ഈ ട്രാൻസ്ഫർ വിൻഡോയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാൻ റാഞ്ചിയത്. 90 ലക്ഷം ട്രാൻസ്ഫർ ഫീയും പ്രീതം കോട്ടലിനെയും നൽകിയാണ് മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിൽ നിന്നും സഹലിനെ സ്വന്തമാക്കിയത്.
നീണ്ട ആറ് വർഷം കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചതിന് ശേഷമാണ് സഹൽ മറ്റൊരു ക്ലബ്ബിലേക്ക് പോകുന്നത്. ആറ് വർഷം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിനൊപ്പം ഒരു കിരീടം പോലും നേടാൻ സഹലിനായില്ല.
മോഹൻ ബഗാനിലേക്ക് പോകുമ്പോൾ സഹൽ പറഞ്ഞത് ക്ലബ് തലത്തിൽ തനിക്കൊരു കിരീടം നേടണമെന്നാണ്. ഇപ്പോഴിതാ ആ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ് സഹൽ.
ഇന്നലെ ഡ്യുറണ്ട് കപ്പിന്റെ ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി മോഹൻ ബഗാൻ ജേതാക്കളായപ്പോൾ സഹൽ അബ്ദുൽ സമദിന്റെ ക്ലബ് ഫുട്ബോൾ കരിയറിലെ ആദ്യ കിരീടം കൂടിയാണത്. ഇന്ത്യൻ ദേശീയ ടീമിനോപ്പം നിരവധി കിരീടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും സഹലിന് ഇതുവരെ ക്ലബ് തലത്തിൽ ഒരു കിരീടം നേടാനായിരുന്നില്ല. എന്നാൽ മോഹൻ ബഗാനൊപ്പം ആ കിരീടം നേടാൻ സഹലിന് സാധിച്ചു.
സഹൽ ക്ലബ്ബിലെത്തി ഒരു മാസം തികയുംമുമ്പ് തന്നെ മോഹൻ ബഗാൻ ഒരു കിരീടം നേടിയത് താരത്തിന്റ ആത്മവിശ്വാസം വർധിക്കാനും കാരണമായി. അതെ സമയം ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിനെയാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. 1-0 എന്ന സ്കോർ ലൈനിലായിരുന്നു മോഹൻ ബഗാന്റെ വിജയം. കഴിഞ്ഞ ഐഎസ്എൽ സീസണിലെ കിരീടം സ്വന്തമാക്കിയ മോഹൻ ബഗാൻ തുടർച്ചയായി നേടുന്ന രണ്ടാം കിരീടമാണിത്.