ഫുട്ബോൾ ലോകത്തെ ഏറെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം ബെൽജിയത്തിൽ നിന്ന് പുറത്ത് വന്നത്. പെനാൾട്ടി സേവ് ചെയ്തതിനു പിന്നാലെ ഗോൾ കീപ്പർ കുഴഞ്ഞ് വീണു മരിച്ച സംഭവം ഫുട്ബോൾ ലോകത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ബെൽജിയൻ ഗോൾകീപ്പർ ആർനെ എസ്പീലാണ് പെനാൾട്ടി സേവ് ചെയ്തതിനു പിന്നാലെ കുഴഞ്ഞ് വീണ് മരിച്ചത്.25 വയസ്സ് മാത്രം പ്രായമുള്ള എസ്പീൽ ബെൽജിയത്തിലെ വെസ്റ്റ് ബ്രബാന്റിന്റെ രണ്ടാം പ്രൊവിൻഷ്യൽ ഡിവിഷനിൽ കളിക്കുന്ന അമേച്വർ ടീമായ വിൻകെൽ സ്‌പോർട്ട് ബിക്ക് വേണ്ടിയാണ് കളിച്ചിരുന്നത്.
വെസ്‌ട്രോസെബെക്കെയ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. വെസ്റ്റ് ഫ്‌ലാൻഡേഴ്‌സ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സിന്റ്-എലൂയിസ്-വിൻകെലിലുള്ള വിങ്കൽ സ്‌പോർട് ബിയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. മത്സരത്തിൽ എസ്പീൽ ഒരു പെനാൽറ്റി സേവ് ചെയ്തിരുന്നു, അതിനു പിന്നാലെ താരം ഗ്രൗണ്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു.
എമർജൻസി മെഡിക്കൽ സർവീസുകൾ ഉടനെ തന്നെ ഗ്രൗണ്ടിലെത്തി പ്രഥമ ചികിത്സ നൽകിയതിന് ശേഷം താരത്തെ ആശുപത്രിയിലെത്തിക്കുകയിരുന്നു.എന്നാൽ ആശുപത്രിയിലെത്തിച്ചതിന് തൊട്ടുപിന്നാലെ താരത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. എസ്പീലിന്റെ മരണത്തിൽ ഞെട്ടലിലാണ് ഫുട്ബാൾ ലോകം.
താരത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും പോസ്റ്റ്മോർട്ടം ഫലം പുറത്ത് വിട്ടിട്ടില്ല. അതിനാൽ തന്നെ താരത്തിന്റെ മരണകാരണവും വ്യക്തമായിട്ടില്ല.