ബംഗളൂരു എഫ്സിക്കെതിരായ നോക്ക്ഔട്ട് മത്സരത്തിൽ വിവാദ ഗോളിൽ പ്രതിഷേധിച്ച് കളം വിട്ട കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും ക്ലബ്ബിനും ശിക്ഷ പ്രഖ്യാപിച്ച് എഐഎഫ്എഫ്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മിറ്റിയാണ് കോച്ചിനും ക്ലബ്ബിനും എതിരെയുള്ള ശിക്ഷ പ്രഖ്യാപിച്ചത്.
മത്സരം പൂർത്തിയാക്കാതെ കളിക്കാർ കളം വിട്ടതിന് ക്ലബ്ബിനെതിരെ നാല് കോടി രൂപയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിഴ പ്രഖ്യാപിച്ചത്. കൂടാതെ സംഭവത്തിൽ മാപ്പ് പറയാനും ക്ലബ്ബിനോട് എഐഎഫ്എഫ് നിർദ്ദേശിച്ചിട്ടുണ്ട്.
ക്ലബ്ബ് മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ പിഴ ആറുകോടിയായി ഉയർത്തും.ക്ലബ്ബിനെ കൂടാതെ പരിശീലകൻ ഇവാൻ വുകമനോവിച്ചിനും എഐഎഫ്എഫ് ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്.
10 മത്സരങ്ങളിൽ വിലക്കാണ് ഇവാൻ വുകമനോവിച്ചിനെതിരെ പ്രഖ്യാപിച്ചത്. എഐ എഫ്എഫിന്റെ കീഴിൽ നടക്കുന്ന 10 മത്സരങ്ങളിലാണ് ആശാന് വിലക്ക്. സൂപ്പർ കപ്പ് മത്സരങ്ങളും അടുത്ത സീസണിലെ ഐഎസ്എൽ മത്സരങ്ങളും ഇതിൽപ്പെടും.
വിലക്കിനു പുറമേ 5 ലക്ഷം രൂപയും പരിശീലകനിൽ നിന്ന് പിഴ ഈടാക്കാൻ എഐഎഫ്എഫ് വിധിച്ചിട്ടുണ്ട്. കൂടാതെ സംഭവത്തിൽ പരിശീലകൻ മാപ്പ് പറയാനും നിർദ്ദേശമുണ്ട്. മാപ്പ് പറഞ്ഞില്ലെങ്കിൽ പിഴത്തുക 10 ലക്ഷമായി ഉയർത്തും.