താരങ്ങളെ വളർത്തിയെടുക്കുന്നതിൽ പ്രത്യേക കഴിവുള്ള നായകനാണ് എംഎസ് ധോണി. രവീന്ദ്ര ജഡേജ, രവി അശ്വിൻ, സുരേഷ് റെയ്ന എന്നിവരെയൊക്കെ മികച്ച താരങ്ങളായി വളർന്നത് ധോണിയുടെ നായകത്വത്തിലാണ്. ധോണി ഇവരിലർപ്പിച്ച വിശ്വാസം തന്നെയാണ് ഈ താരങ്ങൾക്ക് ആത്മവിശ്വാസം നൽകിയതും പിന്നീടവർക്ക് കരിയർ മികച്ച രീതിയിൽ കൊണ്ട് പോകാൻ സാധിച്ചതും. ഇപ്പോഴിതാ ധോണിയുടെ കീഴിൽ വളർന്ന് വരുന്ന മറ്റൊരു പ്രതിഭയാണ് ചർച്ചയാവുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വലിയ പ്രതീക്ഷയോടെ എത്തിയ താരമാണ് ശിവം ദുബൈ. എന്നാൽ ഇന്ത്യൻ ജേഴ്സിയിൽ ആ മികവ് കാട്ടാൻ ദുബൈയ്ക്ക് സാധിച്ചില്ല. ആക്രമിച്ചു കളിക്കാൻ ശ്രമിച്ച് പെട്ടെന്ന് വിക്കറ്റ് കളയുകയും പന്തെറിയാനെത്തിയാൽ പൊതിരെ തല്ല് വാങ്ങുകയും ചെയ്ത ദുബൈ പെട്ടെന്ന് തന്നെ ദേശീയ ടീമിൽ അപ്രത്യക്ഷമായി.
റോയൽസ് ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് എന്നിവർക്ക് വേണ്ടി ഐപിഎല്ലിൽ കളിച്ചെങ്കിലും അവിടെയും താരത്തിന് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചില്ല. അതിനാൽ തന്നെ 2022 ലെ മെഗാലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരത്തെ സ്വന്തമാക്കിയപ്പോൾ ആരാധകരുടെ നെറ്റിചുളിഞ്ഞിരുന്നു.
എന്നാൽ ചെന്നൈ നായകൻ എംഎസ് ധോണിക്ക് ദുബൈയിലൂടെ കൃത്യമായ പദ്ധതികളുണ്ടായിരുന്നു. താരങ്ങളെ വളർത്താൻ കെൽപ്പുള്ള ധോണി ദുബൈയിൽ പൂർണ വിശ്വാസം അർപ്പിച്ചപ്പോൾ ചെന്നൈയ്ക്ക് കിട്ടിയത് ഒരു അടിപൊളി ലെഫ്റ്റ് ഹാൻഡർ ഹിറ്ററെയാണ്. ഇന്നലെ കെകെആറിനെ ചെന്നൈ പരാജയപ്പെടുത്തിപ്പോൾ ദുബൈ നേടിയത് 21 പന്തിൽ 50 റൺസാണ്.
ഈ സീസണില്‍ ഇതുവരെ 7 ഇന്നിംഗ്‌സില്‍ നിന്നും 174 റണ്‍സാണ് ദുബെ ഇതുവരെ അടിച്ചെടുത്തത്. 155.36 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ദുബൈ അടിച്ച് കൂട്ടിയ സിക്സറുകളിൽ പലതും കൂറ്റൻ സിക്സറുകളിയിരുന്നു എന്നതാണ് മറ്റൊരു കാര്യം. നേരത്തെ മറ്റ് ടീമുകളിൽ ടോപ് വാലറ്റത് മാത്രം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ച താരത്തിന് ധോണി ചെന്നൈയിൽ ബാറ്റിംഗ് ഓർഡറിൽ പ്രൊമോഷൻ നൽകി. കൂടാതെ ഓൾറൗണ്ടറായ താരത്തെ ബാറ്റിങ്ങിൽ മാത്രം ധോണി ഉപയോഗിച്ചതിലൂടെ ബൗളിങ്ങിന്റെ ഭാരമില്ലാതെ താരത്തിന് ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റി. കൂടാതെ ഫ്രീ സ്റ്റൈലായി കളിയ്ക്കാൻ ധോണി കളിയ്ക്കാൻ നിർദേശിച്ചതൊക്കെ താരത്തിന്റെ കരിയർ വീണ്ടും ശോഭിക്കാൻ കാരണമായി. ധോണിയുടെ കീഴില്‍ വന്നാല്‍ ശരാശരി താരങ്ങള്‍ പോലും വലിയ പ്രകടനം നടത്തുമെന്നത്തിന്റെ ഉദാഹരണമാണ് ശിവം ദുബൈ.
ALSO READ; സാക്ഷാൽ ഷെയിൻ വോണിനെ മറികടക്കാൻ സഞ്ജു