ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചിട്ട് ഒരു വർഷം തികയുന്നു. എന്നിരുന്നാൽ പോലും അദ്ദേഹത്തിന്റെ ഓർമ്മകൾ, ചുവർചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയിലൂടെ ഡീഗോ മറഡോണ ഫുട്ബോൾ ലോകത്ത് ഇപ്പോഴും ജീവിക്കുന്നു.
ടിഎൻടി സ്‌പോർട്‌സ് അർജന്റീനയ്‌ക്ക് നൽകിയ അഭിമുഖത്തിനിടെ പാരീസ് സെന്റ് ജെർമെയ്‌ന്റെ അർജന്റീന സൂപ്പർ താരമായ ഏഞ്ചൽ ഡി മരിയ, 2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീന ദേശീയ ടീം പരിശീലകനായ ഡീഗോ മറഡോണയ്‌ക്കൊപ്പമുള്ള തന്റെ സമയത്തെ കുറിച്ച് സംസാരിച്ചു.
ഡീഗോ മറഡോണ തന്റെ അച്ഛനെപ്പോലെയോ അല്ലെങ്കിൽ തന്റെ ആജീവനാന്ത സുഹൃത്തിനെപ്പോലെയോ ആയിരുന്നുവെന്നും, ദേശീയ ടീമുമായി പൊരുത്തപ്പെടുന്ന ഒരു യുവ കളിക്കാരനെന്ന നിലയിൽ മറഡോണ തനിക്ക് രണ്ടാമത്തെ പിതാവായതെങ്ങനെയെന്നും 34 കാരനായ ഡി മരിയ വിവരിച്ചു പറയുന്നുണ്ട്.
“2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ അദ്ദേഹം എന്റെ അച്ഛനെപ്പോലെയോ അല്ലെങ്കിൽ എന്റെ ആജീവനാന്ത സുഹൃത്തിനെപ്പോലെയോ ആയിരുന്നു, മറഡോണ എന്റെ അരികിൽ ഇരുന്ന് നാപോളിയെ കുറിച്ചുള്ള കാര്യങ്ങൾ അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ അറിയുന്നതുപോലെ എന്നോട് പറയുമായിരുന്നു.” – ഡി മരിയ പറഞ്ഞു.
അതേസമയം 2008 മുതൽ 2010 വരെ അർജന്റീന ദേശീയ ടീം പരിശീലകനായിരുന്ന ഡീഗോ മറഡോണക്ക് കീഴിലാണ് അർജന്റീന 2010 ദക്ഷിണാഫ്രിക്ക ലോകകപ്പ് കളിക്കുന്നത്, എന്നാൽ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ജർമ്മനിക്ക് മുന്നിൽ നാല് ഗോളുകൾക്ക് അർജന്റീന പരാജയം രുചിച്ചു.