ടി20 ലോകകപ്പിൽ വിളിയെത്തിയെങ്കിലും സഞ്ജു സാംസണ് ഇന്ത്യയുടെ രണ്ട് മത്സരങ്ങളിലും ആദ്യ ഇലവനിൽ അവസരം ലഭിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരെയുള്ള സന്നാഹമത്സരത്തിൽ തിളങ്ങാനായില്ലെങ്കിലും സഞ്ജുവിന്റെ പ്രതിഭയ്ക്ക് ആ ഒരൊറ്റ മല്സരം കൊണ്ടാണ് ബിസിസിഐ മാർക്കിട്ടത്.
പാക്സിതാനെതിരെയുള്ള അഭിമാനപോരാട്ടത്തിൽ ഇന്ത്യൻ ബാറ്റിംഗ് ഓർഡർ തകർന്നടിഞ്ഞപ്പോൾ ആരാധകരിൽ പലരും ഉന്നയിക്കുന്ന ചോദ്യം സഞ്ജുവിന് എന്ത് കൊണ്ട് അവസരം നല്കിയില്ലെന്നാണ്. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് മാത്രമാണ് പാകിസ്താനെതിരെയുള്ള മത്സരത്തിൽ ബാറ്റ് കൊണ്ട് മികച്ച് നിന്നത്.
രോഹിതിൻെറയും കൊഹ്ലിയുടെയും സ്ഥാനം ടീമിൽ ചോദ്യം ചെയ്യപ്പെടില്ലെങ്കിലും സൂര്യകുമാർ യാദവ്, ശിവം ദുബെ എന്നിവർ തീർത്തും പരാജയമായി. ദുബൈ 3 റൺസും സൂര്യകുമാർ 7 റൺസുമാണ് അഭിമാന പോരാട്ടത്തിൽ നേടിയത്.
ഇതോടെ സഞ്ജുവിന് വേണ്ടിയുള്ള മുറവിളികൾ ശക്തമാണ്. ഐപിഎല്ലിൽ സൂര്യകുമാറിനും ദുബെയ്ക്കും മുകളിൽ മികച്ച പ്രകടനവും നടത്തിയ താരമാണ് സഞ്ജു. എന്നിട്ടും ആദ്യ ഇലവനിൽ നിന്ന് എന്ത് കൊണ്ട് സഞ്ജു പുറത്താകുന്നു എന്ന ചോദ്യം കേവലം സഞ്ജു ഫാൻസ് ആരാധന കൊണ്ട് മാത്രം ചോദിക്കുന്നതാണെന്ന് പറഞ്ഞ് എഴുതി തള്ളാനാവില്ല.
ബാറ്റിംഗ് ഓർഡർ പരാജയപ്പെട്ടതിനാൽ അടുത്ത കളിയിൽ ദുബെയ്‌ക്കോ സൂര്യയ്‌ക്കോ പകരം ബിസിസിഐ സഞ്ജുവിനെ പരിഗണിച്ചില്ല എങ്കിൽ വലിയ പ്രതിഷേധം ടീം ഇന്ത്യ നേരിടേണ്ടി വരും.