കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഏറെ സന്തോഷത്തിലാഴ്ത്തിയ വാർത്തയാണ് ലൂണയുടെ കരാർ പുതുക്കിയ വിവരം. ലൂണയുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങൾ പരക്കുന്ന സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ലൂണയുടെ കരാർ പുതുക്കിയ വിവരം അറിയിച്ചത്. പുതിയ കരാർ പ്രകാരം ലൂണ 2027 വരെ ബ്ലാസ്റ്റേഴ്സിൽ തുടരും.
ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്തതിനേക്കാൾ കൂടുതൽ പ്രതിഫലവും ആനുകൂല്യങ്ങളുമടങ്ങുന്ന ഓഫർ ഗോവയിൽ നിന്നും ലഭിച്ചിട്ടും താരം ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള തീരുമാനമെടുക്കുകയിരുന്നു. ബ്ലാസ്റ്റേഴ്സിനോടുള്ള താരത്തിന്റെ ആത്മാർത്ഥത തന്നെയാണ് ഇതിന് കാരണം. എന്നാൽ ലൂണയുടെ ഈ കരാർ പരിശോധിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്കപ്പെടാനുള്ള മറ്റൊരു കാര്യം കൂടിയുണ്ട്.
മലയാള കായിക മാധ്യമമായ സ്പോർട്സ് ക്യൂ റിപ്പോർട്ട് ചെയ്യുന്നതിന് അനുസരിച്ച് പ്രതിഫലകാര്യത്തില്‍ രണ്ടാമതുള്ള താരത്തേക്കാള്‍ 30 ശതമാനത്തിലേറെ പ്രതിഫലമാണ് ലൂണയ്ക്ക് പുതിയ കരാറിലുള്ളത്. അതായത് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരം ലൂണയായിരിക്കും. നിലവിൽ ലൂണയ്ക്ക് നൽകുന്ന പ്രതിഫലത്തേക്കാൾ കൂടുതൽ പ്രതിഫലം നൽകി മറ്റൊരു താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചാൽ ലൂണയുടെ പ്രതിഫലം ഓട്ടോമാറ്റിക്കായി 30 ശതമാനം വർധിക്കും. ഇതാണ് കരാർ രീതി.
ഇവിടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്കപ്പെടാനുള്ള കാര്യമുള്ളത്. ലൂണയെ പോലെ ഗ്രീക്ക് താരം ദിമിത്രി ഡയമന്തക്കോസിനെയും ബ്ലാസ്റ്റേഴ്‌സ് നിലനിർത്തണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ദിമിയെ നിലനിർത്താൻ താരത്തിന് വലിയ പ്രതിഫലം ബ്ലാസ്റ്റേഴ്സിന് കൊടുക്കേണ്ടതുണ്ട്. ലൂണയെക്കാൾ ഉയർന്ന പ്രതിഫലം ദിമിക്ക് നൽകിയാൽ ലൂണയുടെ പ്രതിഫലം വീണ്ടും ബ്ലാസ്റ്റേഴ്സിന് 30 ശതമാനം ഉയർത്തേണ്ടി വരും.
ഇനി ലൂണയെക്കാൾ കുറവ് പ്രതിഫലമാണ് ദിമിക്ക് വാഗ്ദാനം ചെയ്യുന്നതെങ്കിൽ ആ ഓഫർ ദിമി സ്വീകരിക്കുമോ എന്നുള്ളതും കണ്ടറിയേണ്ടതുണ്ട്. നിലവിൽ ഗോവ ഓഫർ ചെയ്തതിനേക്കാൾ കുറഞ്ഞ ഓഫറിന് ലൂണ ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കിയത് പ്രതിഫലത്തിലെ ഉടമ്പടി കൂടി അംഗീകരിച്ചാണ്. അതിനാൽ ലൂണയെ നിലനിർത്തിയ ബ്ലാസ്റ്റേഴ്‌സിന് സാമ്പത്തികമായി ദിമിയെ കൂടി താങ്ങാനാവുമോ എന്നതാണ് കണ്ടറിയേണ്ടത്.